LogoLoginKerala

അപകീർത്തികേസിൽ രാഹുൽഗാന്ധിക്ക് ആശ്വാസം; ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

വയനാട് എംപിയായി രാഹുലിന്  തുടരാം.
 
Rahul Gandhi
അപകീർത്തി കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. പരമാവധി ശിക്ഷ എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. ഇതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.മോദി സമുദായത്തിൻ്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നിൽക്കില്ലെന്നും കേസിലെ സാക്ഷി പോലും അപകീർത്തിപ്പെടുത്താനാണ് പരാമർശം എന്ന് പറഞ്ഞിട്ടില്ലെന്നും രാഹുൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളെനിക്ക് വലിയ പിന്തുണ നൽകി. ആ പിന്തുണയ്ക്കും സ്നേഹത്തിനും ഈ അവസരത്തിൽ എല്ലാവർക്കും നന്ദിയറിയിക്കുകയാണെന്നും  മുന്നിലുള്ള പാതയെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ട്, എന്റെ കടമയെക്കുറിച്ച്, ഞാനെന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനാധിപത്യത്തിന്റെ, സത്യത്തിന്റെ വിജയമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ പ്രതികരണം. എല്ലാവർക്കും സന്തോഷമുള്ള ദിനമാണിത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് രാഹുലിന്റെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെ കൂടി വിജയമാണ്. സത്യത്തിനായാണ് രാഹുൽ പോരാടിയത്. കന്യാകുമാരിയിൽ തുടങ്ങി കശ്മീർ വരെ അദ്ദേഹം ജനങ്ങൾക്കൊപ്പം നടന്നു. സൂറത്ത് കോടതിയുടെ വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്. സുപ്രീകോടതി വിധി വന്നതിനാൽ എത്ര വേഗം അയോഗ്യത മാറ്റി എം പി സ്ഥാനം തിരികെ നൽകണം. അത് എത്ര പെട്ടന്നുണ്ടാകുമെന്ന് കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു.  

നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി എന്ന നിലയിലേക്ക് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ദേശീയ അന്തരീക്ഷം മാറാൻ കോടതി ഉത്തരവ് ഇടയാക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്ത് തിരികെ കൊണ്ടുവരണം എന്ന ആവശ്യം പാർട്ടിയിൽ ഇനി ഉയർത്താനും നീക്കമുണ്ട്.