LogoLoginKerala

രാഹുലിനെ വേട്ടയാടുന്നത് ബി ജെ പിക്ക് ഉത്തരം നല്‍കാന്‍ പറ്റാത്ത ചോദ്യം ചോദിച്ചതിന്: പ്രിയങ്ക

 
priyanka gandhi

കല്‍പ്പറ്റ: സര്‍ക്കാരിന് ഉത്തരം നല്‍കാനാകാത്ത ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുലിനെ ബി.ജെ.പി സര്‍ക്കാര്‍ ക്രൂരമായി വേട്ടയാടുന്നതെന്ന് പ്രിയങ്കാ ഗാന്ധി. നുണയെ കൂട്ടുപിടിക്കുന്നവരെ സത്യം എക്കാലവും വീര്‍പ്പുമുട്ടിക്കുമെന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുന്നവരെ അവര്‍ ക്രൂരമായി വേട്ടയാടുമെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടില്‍ രാഹുലിന് നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 
കോണ്‍ഗ്രസ് ഒരു വ്യക്തിയുടെ പ്രശ്‌നത്തെ ജനാധിപത്യത്തിന്റെ പ്രശ്‌നമാക്കി മാറ്റുന്നു എന്നാണ് ബി ജെ പിയുടെ ആരോപണം. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. ഗൗതം അദാനി എന്ന ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ ബി.ജെ.പി ഭരണകൂടം ജനാധിപത്യത്തെ തച്ചുടയ്ക്കുകയാണ്. ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് നടന്നു നീങ്ങുകയാണ്. അതിന്റെ തുടക്കമാണ് രാഹുലിനു മേല്‍ അടിച്ചേല്‍പ്പിച്ച അയോഗ്യത. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കാമെന്ന ധാര്‍ഷ്ട്യമാണ് കേന്ദ്രത്തിന്. ഇന്ത്യയുടെ സര്‍വസമ്പത്തും ബിസിനസ് ഭീമന്മാരുടെ കൈകളിലേക്കെത്തിക്കുകയാണവര്‍. ദിവസേന കോടികള്‍ സമ്പാദിക്കുന്ന ബിസിനസുകാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. എന്നാല്‍ സാധാരണക്കാരായ കര്‍ഷകരെ സംരക്ഷിക്കാന്‍ അവര്‍ ഒരുക്കമല്ല. അനീതികളെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുക എന്നതാണ് മോദിസര്‍ക്കാരിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യയുടെ സര്‍വസമ്പത്തും ബിസിനസ് ഭീമന്മാരുടെ കൈകളിലേക്കെത്തിക്കുകയാണ് സര്‍ക്കാരെന്നും എത്ര അടിച്ചമര്‍ത്തിയാലും ഇനിയും തങ്ങള്‍ പ്രതികരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 
നാലേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ജനത തിരഞ്ഞെടുത്ത മനുഷ്യന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നത് പോലും സാങ്കേതികത്വത്തിന്റെ കുരുക്കിലായത് എത്ര വിരോധാഭാസമാണ്. ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കുക എന്നതും നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കേണ്ടതും ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഉത്തരവാദിത്വമാണ്. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. അത് ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും കൂടിയാണ്.