LogoLoginKerala

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു, വന്ദേഭാരത് എക്‌സ്പ്രസ് കന്നിയാത്ര തുടങ്ങി

 
vande bharat

തിരുവനന്തപുരം- കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ മാറ്റത്തിന് നാന്ദികുറിച്ച് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്‌ളാഗ്ഓഫ് ചെയ്തു. കൃത്യം 11.11ന് പ്രധാനമന്ത്രി പച്ചക്കൊടി വീശിയതോടെ വന്ദേഭാരത് എക്‌സ്പ്രസ് ആദ്യ സര്‍വീസ് തുടങ്ങി. പ്ലാറ്റ്‌ഫോമിലൂടെ മു്‌ന്നോട്ടു കുതിച്ച വന്ദേഭാരതിലെ യാത്രക്കാരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാന്‍, ആന്റണി രാജു, ശശി തരൂര്‍ എംപി എന്നിവരുടെ സാ്ന്നിധ്യത്തിലാണ് ഫ്‌ളാഗ് ഓഫ് നടന്നത്.

vande bharat


നേരത്തെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരില്‍ എത്തിയത്.
ഫ്‌ളാഗ് ഓഫ് ചടങ്ങിന് മുമ്പ് വന്ദേഭാരതിന്റെ രണ്ട് കോച്ചുകളില്‍ കയറിയ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ട കുട്ടികളുമായി സംസാരിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒപ്പമുണ്ടായുന്നു.  ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുന്നുണ്ട്.
ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. തുടര്‍ന്ന് പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും െചയ്യുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നത്.
വിവിധ ജില്ലകളിലെ പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തില്‍ നിര്‍വഹിക്കുമ്പോള്‍ ഈ ജില്ലകളില്‍ പ്രാദേശികമായി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി നേമം, കൊച്ചുവേളി റെയില്‍വേ ടെര്‍മിനലുകള്‍ സന്ദര്‍ശിക്കും.