LogoLoginKerala

പിണറായി വിജയന്‍ കേരളം ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രന്‍

 
k surendran

കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കോഴിക്കോട് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. കറുപ്പ് തപ്പിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൂര്‍ണമായും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

ഇസ്രയലിലേക്ക് വ്യാജകര്‍ഷകരെ അയക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് മുഴുവന്‍ വ്യാജ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്.

എംവി ഗോവിന്ദന്റെ യാത്ര ജീര്‍ണോദ്ധാരണ യാത്രയാണ്. പിണറായി വിജയനെ പ്രതിരോധിക്കാനാണ് ഈ യാത്ര നടത്തുന്നത്. ലഹരി മാഫിയ സംഘങ്ങളും ഗുണ്ടകളും അരങ്ങ് വാഴുന്ന പാര്‍ട്ടിയായി സിപിഎം മാറി. സിപിഎം പാലൂട്ടി വളര്‍ത്തിയ വിഷപാമ്പുകളാണ് ഇപ്പോള്‍ ഫണം വിടര്‍ത്തിയാടുന്നത്. ജനങ്ങളുടെ മേല്‍ കുതിര കയറായാനാണ് സിപിഎം യാത്ര നടത്തുന്നത്. ഏകാധിപത്യവും ഗുണ്ടാ - ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടവുമാണ് കേരളത്തില്‍ നടക്കുന്നത്.

പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി വന്നതോടെ കള്ളക്കണക്ക് പറഞ്ഞ സംസ്ഥാന ധനമന്ത്രി ബാലഗോപാലിന്റെ മിണ്ടാട്ടം നഷ്ടമായി. ജിഎസ്ടി കുടിശ്ശികയായി 20,000 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ ബാലഗോപാല്‍ 780 കോടി മാത്രമാണ് കേരളത്തിന് കിട്ടാനുള്ളതെന്ന് സമ്മതിച്ചു കഴിഞ്ഞതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.