LogoLoginKerala

3,862 പേരെ സുഡാനില്‍ നിന്ന് നാട്ടിലെത്തിച്ചു, ഓപ്പറേഷന്‍ കാവേരിക്ക് വിജയസമാപ്തി

 
operation kaveri


ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍നിന്നുള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു. ഇതിന് വേണ്ടിയുള്ള ഓപ്പറേഷന്‍ കാവേരി അവസാനിച്ചു. സുഡാനില്‍നിന്ന് ജിദ്ദ വഴി ഇന്ത്യയിലേക്ക് 3500 പേരെയാണ് ഒഴിപ്പിച്ചത്. ഇതിനായി ഒരുക്കിയ ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ താല്‍ക്കാലിക ക്യാമ്പും അവസാനിപ്പിച്ചു.
 ഓപ്പറേഷന്‍ കാവേരിയില്‍ 3,862 പേരെ സംഘര്‍ഷഭരിതമായ സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തി. ജിദ്ദയിലെ ഒരു സ്‌കൂളില്‍ സ്ഥാപിച്ച ട്രാന്‍സിറ്റ് സൗകര്യവും അടച്ചിട്ടതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
അപകടകരമായ സുരക്ഷാ സാഹചര്യങ്ങളില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്ക് യാത്രക്കാരെ മാറ്റുന്നത് സങ്കീര്‍ണ്ണമായ ഒരു ദൗത്യമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. 17 ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫ്‌ലൈറ്റുകളും 5 ഇന്ത്യന്‍ നേവി ഷിപ്പ് സോര്‍ട്ടീസുകളും വഴി ഇന്ത്യക്കാരെ പോര്‍ട്ട് സുഡാനില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലൂടെ 86 പൗരന്മാരെ ഒഴിപ്പിച്ചു. വാദി സയ്യിദ്നയില്‍ നിന്നുള്ള വെല്ലുവിളി നിറഞ്ഞ വിമാന ദൗത്യവും അഭിനന്ദനീയമാണ്.
ജിദ്ദയില്‍ നിന്ന് വ്യോമസേനയും വാണിജ്യ വിമാനങ്ങളും ആളുകളെ വീട്ടിലെത്തിച്ചു. അവര്‍ക്ക് ആതിഥ്യമരുളുന്നതിനും ഈ പ്രക്രിയ സുഗമമാക്കുന്നതിനും സൗദി അറേബ്യയോട് മന്ത്രി നന്ദി അറിയിച്ചു. ദൗത്യത്തിന് സഹായിച്ച ചാഡ്, ഈജിപ്ത്, ഫ്രാന്‍സ്, ദക്ഷിണ സുഡാന്‍, യുഎഇ, യുകെ, യുഎസ്എ, യുഎന്‍ എന്നിവരെയും മന്ത്രി അഭിനന്ദനമറിയിച്ചു.