LogoLoginKerala

ബ്രഹ്മപുരം ഉപകരാറിൽ മകൻ ഒപ്പിട്ടതിനെ ന്യായീകരിച്ച് എൻ വേണുഗോപാൽ, മാലിന്യ പ്രതിസന്ധിക്ക് ഉത്തരവാദി ടോണി ചമ്മിണി

 
N Venugopal
കൊച്ചി - ബ്രഹ്‌മപുരത്ത് ബയോമൈനിങ് ഉപകരാറില്‍ സാക്ഷിയായി ഒപ്പിട്ടതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാല്‍. തന്റെ മകനും ഉപകരാര്‍ നേടിയ കമ്പനി ഉടമയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണെന്നാണ് എന്‍ വേണുഗോപാല്‍ പറയുന്നത്. ബയോമൈനിങ് ഉപകരാറില്‍ ഒപ്പിട്ടതില്‍ ഒരു തെറ്റുമില്ല. വിവാദത്തില്‍ തന്റെ മകന്‍ വി വിഘനേഷ് പ്രതികരിക്കാനില്ലെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു. 
‘മകന്‍ ഒപ്പിട്ടോ ഇല്ലയോ എന്ന ഉറപ്പില്ല. അതിനെക്കുറിച്ച് അവനോട് ചോദിക്കാനുമില്ല. കാരണം ഒരു കരാറില്‍ സാക്ഷി ആയി ഒപ്പിടുന്നത് ഒരിക്കലും തെറ്റല്ല. മകനും കമ്പനി ഉടമയും സുഹൃത്തുക്കളാണ്. സൗഹൃദത്തിന്റെ പേരില്‍ ഒപ്പിടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’. എന്‍ വേണുഗോപാല്‍ പറഞ്ഞു. 
ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം ടോണി ചമ്മണി മേയറായിരിക്കെ അദ്ദേഹത്തിന്റെ താൽപ്പര്യപ്രകാരം കരാർ നൽകിയ ജിജെ ഇക്കോ പവർ എന്ന കമ്പനിയാണെന്ന്‌ എൻ വേണുഗോപാൽ ആരോപിച്ചു. അവർ എന്തുചെയ്തുവെന്ന്‌ അന്വേഷിക്കണമെന്നും ടോണി ചമ്മണി മേയറായിരുന്ന 2010–-15 കാലത്തെ കൗൺസിലിൽ അംഗമായിരുന്ന വേണുഗോപാൽ ആവശ്യപ്പെട്ടു.
ഒരു പരിജ്ഞാനവുമില്ലാത്ത കമ്പനി എങ്ങനെ ബ്രഹ്മപുരം കരാർ നേടിയെന്ന് അന്വേഷിക്കണം. അവിടെ മാലിന്യം കൂമ്പാരമായത്‌ ടോണി ചമ്മണിയുടെ കാലത്താണ്‌. മൂന്ന്‌ ടൺ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുവന്നാലേ ബ്രഹ്മപുരത്ത് സംസ്കരിക്കാൻ സാധിക്കുവെന്നും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും കരാർ ഒപ്പിട്ടത് ജി ജെ ഇക്കോ പവറാണ്. തുടർന്നാണ്, ഇത്രയധികം മാലിന്യം ബ്രഹ്മപുരത്തേക്ക് വന്നതും സംസ്കരിക്കാതെ കൂമ്പാരമായതും. യുഡിഎഫ്‌ ഭരിച്ച കാലത്ത്‌ ബ്രഹ്മപുരത്ത്‌ ഒരു വികസനവും നടന്നില്ലെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും വേണുഗോപാൽ ചോദിച്ചു.