LogoLoginKerala

ജീവകാരുണ്യമേഖലയിലെ സ്തുത്യര്‍ഹ സേവനം: എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ സ്നേഹാദരം

 
ma yusuffali

റിയാദ്: ജനസേവനത്തിന്റേയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടേയും മേഖലയില്‍ നടത്തിയ പ്രശംസനീയമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ സൗദി ജയിലുകളില്‍ കഴിയുന്ന നിരാശ്രയരായ ആളുകളെ സഹായിക്കുക, രാജ്യത്തിന്റെ വികസനപ്രക്രിയകളില്‍ അവരെ പങ്കാളികളാക്കുക, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ രംഗം പൂര്‍ണമായും ജനോപകാരപ്രദമാക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഇഹ്സാന്‍ ' എന്ന സേവനസംഘടനയ്ക്ക് എം.എ യൂസഫലി നല്‍കിയ പത്ത് ലക്ഷം റിയാലിന്റെ സംഭാവന സ്തുത്യര്‍ഹമായ കാല്‍വെപ്പാണെന്ന് റിയാദില്‍  സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. നിരാലംബരും അഗതികളുമായ അമ്പത് ലക്ഷം പേര്‍ ഇഹ്സാന്‍ ചാരിറ്റിയുടെ ഗുണഭോക്താക്കളാണ്. ഇവരില്‍ അനാഥരും അശരണരും വയോധികരുമാണ് അധികപങ്കും.  

നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്കിന്റെ (ഇഹ്സാന്‍) രണ്ടാമത് വാര്‍ഷികച്ചടങ്ങിന്റെ പ്രൗഢമായ വേദിയില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്ന് എം.എ യൂസഫലിക്ക് വേണ്ടി ലുലു സൗദി അറേബ്യാ ഡയരക്ടര്‍ ഷഹീം മുഹമ്മദ് ആദരം ഏറ്റുവാങ്ങി. സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്.

സൗദി ഭരണനേതൃത്വം നല്‍കിയ ഈ അംഗീകരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കൂടെ നില്‍ക്കുന്നതാണ് ഏറ്റവും പുണ്യമായ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു