LogoLoginKerala

മുഖ്യമന്ത്രിക്ക് എതിരായ കേസിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത

ലോകായുക്തയെ പ്രകോപിപ്പിച്ചത് ഇഫ്താറിൽ പങ്കെടുത്തതിന്റെ പേരിലുള്ള വിമർശനം
 
Lokayukta

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ഇഫ്താറിൽ പങ്കെടുത്തതിലൂടെ ലോകായുക്തയുടെ വിശ്വാസ്യത നഷ്ടമായെന്ന് ആക്ഷേപമുന്നയിച്ച പരാതിക്കാരൻ ആർ എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെയാണ്  ആർഎസ് ശശികുമാറിനെതിരെ  ലോകായുക്ത ജഡ്ജി രൂക്ഷ വിമർശനം നടത്തിയത്.

പരാതിക്കാരന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ലോകായുക്ത ന്യായാധിപന്മാർ കുറ്റപ്പെടുത്തി. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂ. മിതത്വം പാലിക്കണം. ആൾക്കൂട്ട അധിഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. 

 ഹർജി വീണ്ടും ഡിവിഷൻ ബഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.  നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നതിനാൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുൾ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഡിവിഷൻ ബഞ്ച് കേൾക്കുമെന്ന് കോടതി മറുപടി നൽകി.