LogoLoginKerala

കെ എസ് ആര്‍ ടി സി പണിമുടക്ക് തുടങ്ങി, സര്‍വീസുകളെ സാരമായി ബാധിച്ചില്ല

 
ksrtc

തിരുവനന്തപുരം- ശമ്പളം ഗഡുക്കളാക്കിയത് ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത സംഘടനയായ കെ.എസ്.ടി.ഇ.എസ് (ബി.എം.എസ്) ആഹ്വാനം ചെയ്ത 24മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. എന്നാല്‍ സര്‍വീസുകളെ ഇത് സാരമായി ബാധിച്ചിട്ടില്ല.

കെ എസ് ആര്‍ ടി സിയില്‍ അഞ്ചാംതീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലാവാതെ വന്നതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ സമരം അംഗീകരിക്കില്ലെന്നും മൂന്നുദിവസത്തെ സര്‍വീസിനെ ബാധിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നല്‍കിയിട്ടില്ല.  സ്ഥാപനത്തെ നാശത്തിലേക്ക്  തള്ളിവിട്ട കേന്ദ്രത്തിന്റെ യൂണിയനാണ് സമരം ചെയ്യുന്നതെന്നും മന്ത്രി.

ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്. ശമ്പളം കൃത്യമായി നല്‍കുക, കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ശമ്പളം ഒരുമിച്ച് നല്‍കില്ലെന്ന് മാനേജ്‌മെന്റിന് ദുര്‍വാശിയാണ്. ജീവനക്കാരോട് സര്‍ക്കാരും മാനേജ്‌മെന്റും വെല്ലുവിളി നടത്തുന്നുവെന്ന് ബിഎംഎസ്

ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സിഐടിയുവിന്റേയും ടിഡിഎഫിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചീഫ് ഓഫീസിന് മുന്നില്‍ സമരം നടന്നുവരികയാണ്. മുഴുവന്‍ ശമ്പളവും മെയ് അഞ്ചിന് നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. ശമ്പള പ്രതിസന്ധിയില്‍ പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുമായി രണ്ടുതവണ യൂണിയനുകള്‍ യോഗവും ചേര്‍ന്നിരുന്നു.

പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് മെയ് 7, 8,9 തീയതികളില്‍ ഡയസ് നോണ്‍ ആയി പരിഗണിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇതേ ദിവസങ്ങളില്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിക്കുമ്പോള്‍ തലേദിവസവും പിറ്റേദിവസത്തെയും സര്‍വീസിനെ ബാധിക്കുന്നത് കൊണ്ടും കെഎസ്ആര്‍ടിസിക്ക് വരുമാനഷ്ടവും പൊതുജനങ്ങള്‍ക്ക് യാത്ര ക്ലേശവും ഉണ്ടാകാനുള്ള സാഹചര്യം ഉള്ളതുകൊണ്ടുമാണ് മൂന്നുദിവസം ഡൈസ് നോണ്‍ പ്രഖ്യാപിക്കുന്നതെന്ന് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.