LogoLoginKerala

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി ബി ജെ പിയില്‍, കോണ്‍ഗ്രസിന് വീണ്ടും ആഘാതം

 
kiran kumar reddy
'എന്റെ രാജാവ് വളരെ ബുദ്ധിമാനാണ്, അദ്ദേഹം സ്വന്തമായി ചിന്തിക്കുന്നുമില്ല, ആരെയും ശ്രദ്ധിക്കുന്നുമില്ല.'

ന്യൂഡല്‍ഹി-മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് എത്തിയ കിരണ്‍ കുമാര്‍ റെഡ്ഡി, കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.  പാര്‍ട്ടി വിടേണ്ടി വന്നതിലുള്ള നിരാശയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 'എന്റെ രാജാവ് വളരെ ബുദ്ധിമാനാണ്, അദ്ദേഹം സ്വന്തമായി ചിന്തിക്കുന്നുമില്ല, ആരെയും ശ്രദ്ധിക്കുന്നുമില്ല.'- റെഡ്ഡി പറഞ്ഞു.
പാര്‍ട്ടിയില്‍ ചേരാനുള്ള മുന്‍ മുഖ്യമന്ത്രിയുടെ തീരുമാനം ആന്ധ്രാപ്രദേശിലെ അഴിമതിക്കെതിരായ തങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് റെഡ്ഡിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി ജോഷി പറഞ്ഞു. എംഎല്‍എയും മന്ത്രിയും എന്ന നിലയിലുള്ള റെഡ്ഡിയുടെ ക്ലീന്‍ ഇമേജ് ആന്ധ്രാപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാഴ്ച മുന്‍പാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചത്. കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍ നിന്ന് രാജിവച്ച് മാര്‍ച്ച് 11ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അദ്ദേഹം കത്തുനല്‍കിയിരുന്നു.
2010 നവംബര്‍ 11നാണ് അദ്ദേഹം ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായത്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍. എന്നാല്‍ സംസ്ഥാനം വിഭജിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2014 മാര്‍ച്ച് 10 ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
2014 മാര്‍ച്ച് 10ന് അദ്ദേഹം ജയ് സമൈക്യന്ദ്ര പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ നിരവധി സീറ്റുകളില്‍ കെട്ടിവെച്ച തുക നഷ്ടമായതോടെ 2018 ജൂലൈ 13-ന് പാര്‍ട്ടി പിരിച്ചുവിടുകയും റെഡ്ഡി വീണ്ടും കോണ്‍ഗ്രസ്സിലേക്ക് മടങ്ങുകയും ചെയ്തിരുന്നു