നാവികസേന സ്വയം നവീകരിക്കണം: രാഷ്ട്രപതി
ഐഎൻഎസ് ദ്രോണാചാര്യക്ക്രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രസിഡന്റ്‌സ് കളർ സമ്മാനിച്ചു
Thu, 16 Mar 2023

കൊച്ചി- ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും സമുദ്രമേഖലയിലെ പ്രവര്‍ത്തന ചലനാത്മകതയും മനസ്സിലാക്കി നാവികസേന സ്വയം നവീകരിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നല്‍കിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായി ഐ എന്‍ എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് സമര്‍പ്പിക്കാനായതില്‍ പരമോന്നത സൈനിക അധികാരി എന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ സമുദ്രാതര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങളുടെ ആകസ്മിക നീക്കങ്ങളോടുള്ള 'ദ്രുത പ്രതികരണത്തിനും' നമ്മുടെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കാനും രാജ്യം നാവികസേനയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു സമുദ്ര പാരമ്പര്യമുണ്ട്. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം ദൗത്യസജ്ജവും പ്രതികരണ സജ്ജവുമായ ഒരു സേന എന്ന നിലയില്‍ ഇന്ത്യന്‍ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടല്‍യാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ 75 വര്‍ഷമായി യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവികസേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സാമൂഹികസാമ്പത്തിക വളര്‍ച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. നമ്മുടെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകള്‍ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യന്‍ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നു. രാജ്യം നേരിടുന്ന ഭീഷണികള്‍ പ്രതിരോധിക്കാനും നമ്മുടെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ശേഷിയുടെ ഒരു നേര്‍ക്കാഴ്ച ദക്ഷിണ നാവിക കമാന്‍ഡില്‍ നിന്ന് തനിക്കു ലഭിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
ഐ എന്‍ എസ് വിക്രാന്ത് സന്ദര്‍ശിച്ച് കപ്പലിലെ ഉദ്യോഗസ്ഥരുമായും നാവികരുമായും സംവദിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷ്ം രാഷ്ട്രപതി പങ്കുവെച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച ഈ ആധുനിക വിമാനവാഹിനിക്കപ്പല്‍ ആത്മനിര്‍ഭര ഭാരതത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മുഴുവന്‍ നാവിക സേനാംഗങ്ങളെയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനെയും ഐ എന്‍ എസ് വിക്രാന്ത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.