LogoLoginKerala

'പേടി കാരണം മിണ്ടിയില്ല, സ്വന്തം പിതാവ് തന്നെ...'! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുഷ്ബു

 
khusbu

തെന്നിന്ത്യന്‍ നടിമാരില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള നടിയാണ് ഖുഷ്ബു. മുംബൈയില്‍ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരത്തിന് വേണ്ടി ആരാധകര്‍ അമ്പലം വരെ പണിതിട്ടുണ്ട്. പില്‍ക്കാലത്ത് സിനിമയില്‍ നിന്നും അല്‍പം വിട്ടുനിന്ന താരം പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയും പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ദേശീയ വനിതാ കമ്മീഷന്‍ അംഗമായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഖുഷ്ബു നിയമിക്കപ്പെട്ടത്. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഖുഷ്ബുവിന്റെ പുതിയ ഒരു വീഡിയോ വലിയരീതിയില്‍ വൈറലായി മാറുകയാണ്. ിത് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തനിക്ക് സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂര അനുഭവം സംബന്ധിച്ചാണ് അതില്‍ പറയുന്നത്.

കുട്ടിക്കാലത്ത് സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം സംബന്ധിച്ചാണ് ഖുഷ്ബു വെളിപ്പെടുത്തുന്നത്. ഗാര്‍ഹിക പീഡനത്തിന്റെ അനുഭവം തനിക്കുമുണ്ടെന്ന് പറയുകയാണവര്‍. മോജോ സ്റ്റോറി യുട്യൂബ് ചാനല്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അതൊന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നും ഖുഷ്ബു വ്യക്തമാക്കുന്നു. കുട്ടിക്കാലത്താണ് പിതാവില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നത്. എട്ട് വയസ് മുതല്‍ അനുഭവിച്ചു. കുട്ടിക്കാലത്തെ തീഷ്ണ അനുഭവങ്ങള്‍ ഏവരെയും ജീവിതകാലം ഭയപ്പെടുത്തും. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഇല്ല. ഏത് കുട്ടികള്‍ക്കും ഇതൊരു വെല്ലുവിളിയാണ്. ഇത്തരം അനുഭവങ്ങളില്‍ നിന്ന് മുക്തമാകാന്‍ പലര്‍ക്കും സാധിക്കണമെന്നില്ലെന്നും ഖുഷ്ബു സുന്ദര്‍ പറയുന്നു.

തന്റെ മാതാവും ഏറെ സഹിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും അടിക്കുന്നതും പീഡിപ്പിക്കുന്നതും ജന്മാവകാശമാണ് എന്ന് കരുതുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഏക മകളെ പോലും പീഡിപ്പിച്ചു. എട്ട് വയസ് മുതലാണ് എല്ലാം തുടങ്ങിയത്. 15 വയസ് ആയ വേളയില്‍ ഇതിനെതിരെ താന്‍ പ്രതികരിക്കാന്‍ തുടങ്ങി. കഴിയുമെന്ന് തോന്നിയ വേളയിലാണ് പ്രതികരിക്കാന്‍ തുടങ്ങിയതെന്നും ഖുഷ്ബു പറയുന്നു. ഞാന്‍ പ്രതികരിച്ചാല്‍ മാതാവിനും മൂന്ന് സഹോദരങ്ങള്‍ക്കും പീഡനം ഏല്‍ക്കേണ്ടി വരുമായിരുന്നു. ഇതുകൊണ്ടാണ് ഏറെ കാലം സഹിച്ചത്. ഞാന്‍ തുറന്നു പറഞ്ഞാലും ഒരുപക്ഷേ, മാതാവ് വിശ്വസിക്കാന്‍ സാധ്യതയില്ലെന്ന് കരുതിയിരുന്നു. അവര്‍ അങ്ങനെയുള്ള സാഹചര്യത്തിലാണ് ജീവിച്ചിരുന്നത്. 15 വയസായപ്പോള്‍ ഞാന്‍ പ്രതികരിച്ചുവെന്നും ഖുഷ്ബു പറയുന്നു.

തമിഴ്നാട്ടില്‍ വലിയ ആരാധകരുള്ള നടിയാണ് ഖുഷ്ബു. 1970ല്‍ ജനിച്ച ഖുഷ്ബു ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തിയത്. ഒട്ടേറെ സിനിമകളില്‍ ബാലതാരമായ അവര്‍ പിന്നീട് തമിഴ് സിനിമയിലേക്ക് കടന്നതോടെ എല്ലാം മാറിമറിഞ്ഞു. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഇവരുടെ പേരില്‍ തമിഴ്നാട്ടില്‍ ക്ഷേത്രവുമുണ്ട്.

സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ഖുഷ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയില്‍ ചേര്‍ന്നു. നാല് വര്‍ഷത്തിന് ശേഷം ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരുന്നു ഖുഷ്ബു സുന്ദര്‍. പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച ഖുഷ്ബു 2020ല്‍ ബിജെപിയില്‍ ചേര്‍ന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.

പുതിയ ദേശീയ പാഠ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വേളയില്‍ ഖുഷ്ബു പിന്തുണച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഖുഷ്ബുവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തും കളംമാറ്റത്തിന് കാരണമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമാണ്.