LogoLoginKerala

രാഹുലിന്റെ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി

 
Rahul Gandhi
അഹമ്മദാബാദ് - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ അപകീർത്തി കേസിലെ വിധിക്ക് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. കേസിൽ വാദം കേട്ട കോടതി, ഇടക്കാല സ്റ്റേ അനുവദിക്കാതെ വേനലവധിക്കുശേഷം വിധി പറയാമെന്ന് വ്യക്തമാക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണച്ചത്. കേസിൽ ഇടക്കാല സ്റ്റേ നിഷേധിച്ചതോടെ ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത തുടരും. 
 രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായ മനു അഭിഷേക് സിംഗ്‌വി കേസിൽ ഇടക്കാല വിധി വേണമെന്ന് വാദിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. അപകീർത്തിക്കേസിൽ രാഹുലിനെതിരേയുള്ള വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
വേനലവധിയ്ക്കായി മെയ് അഞ്ചിനു അടക്കുന്ന കോടതി ജൂൺ അഞ്ചിനാണ് തുറക്കുക. 2019-ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോഡി വിരുദ്ധ പരാമർശമാണ് രാഹുൽ ഗാന്ധിക്ക് വിനയായത്. നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോഡിയുള്ളത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം.