LogoLoginKerala

ഫ്രാൻസ് പ്രീക്വാർട്ടറിൽ; എംബപ്പെയുടെ ഇരട്ടഗോളിൽ ഡെന്മാർക്കിന് ഇരുട്ടടി

 
mbappe

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി ഫ്രാൻസ് പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ഡെന്മാർക്കിനെ പരാജയപ്പെടുത്തിയത്. ഫ്രാൻസിന് വേണ്ടി എംബപ്പെ ഇരട്ട ഗോളുകൾ നേടിയപ്പോൾ ആൻഡ്രിയാസ് ക്രിസ്റ്റൻസെനിലൂടെ ഡെൻമാർക്ക്‌ ആശ്വാസ ഗോൾ നേടി.

ആദ്യ പകുതിയിൽ ഫ്രാൻസ് ഡെന്മാർക്കിനെതിരെ കരുതി കളിച്ചെങ്കിലും പതിയെ കളിയുടെ വേഗം കൂട്ടി. എംബാപ്പെയുടെ മുന്നേറ്റത്തിലെ വേഗവും ആക്രമണങ്ങളും ഇടക്ക് ഡെന്മാർക്കിന് വെല്ലുവിളി ആയി. 20ആം മിനുട്ടിൽ ഡെംബലെയുടെ ക്രോസ് റാബിയോ ഹെഡ് ചെയ്‌തെങ്കിലും  ഡെൻമാർക്ക്‌ ഗോളി കാസ്പർ ഷ്മൈക്കൾ തടഞ്ഞിട്ടു. 35ആം മിനുട്ടിൽ ഡെന്മാർക്കിന്റെ കൗണ്ടർ അറ്റാക്ക് ഫ്രാൻസിനെ പ്രതിരോധത്തിൽ ആക്കിയെങ്കിലും കോർണിലിയസിന്റെ ഷോട്ട് ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയിൽ ഫ്രാൻസിന്റെ മികച്ച മുന്നേറ്റങ്ങൾ കണ്ടെങ്കിലും ഡെൻമാർക്ക്‌ പ്രതിരോധിച്ചതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഫ്രഞ്ച് പടയാണ് ആക്രമിച്ചു തുടങ്ങിയത്. 56ആം മിനുട്ടിൽ എംബപ്പെയുടെ ഇടം കാലൻ ഷോട്ട് ഡെൻമാർക്ക്‌ ഗോളി  അനായാസം തടഞ്ഞു‌. എന്നാൽ 61ആം മിനുട്ടിൽ തിയോ ഹെർണാണ്ടസും എംബപ്പെയും ചേർന്ന് പെനാൾട്ടി ബോക്സിന്റെ ഇടതു ഭാഗത്തു കൂടെ നടത്തിയ നീക്കം എംബപ്പെ ഗോൾ ആക്കി മാറ്റി. തുടർന്ന് ഡെന്മാർക്ക് അറ്റാക്കിലേക്ക് തിരിഞ്ഞപ്പോൾ 68ആം മിനുട്ടിൽ എറിക്സന്റെ കോർണർ പെനാൾട്ടി ബോക്സിൽ നിന്ന് ഹെഡ് ചെയ്ത് ക്രിസ്റ്റൻസെൻ ഡെന്മാർക്കിന് സമനില ഗോൾ കണ്ടെത്തി.

പിന്നാലെ 73ആം മിനുട്ടിൽ ലിൻഡ്സ്റ്റോമിലൂടെ ഡെന്മാർക്ക് രണ്ടാം ഗോളിന് അടുത്ത് എത്തിയെങ്കിലും ഫ്രഞ്ച് ഗോൾകീപ്പർ ലോറിസിന്റെ മികച്ച സേവാണ് ഫ്രാൻസിനെ രക്ഷിച്ചത്. 80ആം മിനുട്ടിൽ ഡെന്മാർക്കിന്റെ മറ്റൊരു അറ്റാക്കിൽ ബ്രാത്വൈറ്റിന്റെ ഷോട്ട് പോസ്റ്റിൽ ഉരുമ്മിയാണ് പുറത്ത് പോയത്‌. എന്നാൽ 86ആം മിനുട്ടിൽ എംബപ്പെ വീണ്ടും ഡെൻമാർക്ക്‌ വല കുലുക്കി. വലതു വിങ്ങിൽ നിന്ന് വന്ന ഗ്രീസ്മന്റെ മനോഹര ക്രോസ് വലയിലേക്ക് തട്ടിയിട്ട് എംബപ്പെ ഫ്രാൻസിന്റെ വിജയഗോളും നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചു. 

ഗ്രൂപ്പ് ഡിയിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയിന്റുമായി ഫ്രാൻസ് ആണ് പട്ടികയിൽ ഒന്നാമത്. മൂന്നു പോയിന്റുമായി ഓസ്ട്രേലിയ ആണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. ഡെന്മാർക്കിനും ടുണീഷ്യയ്ക്കും ഒരു പോയിന്റു മാത്രമെ ഉള്ളൂ‌‌. അവസാന മത്സരം വിജയിച്ചാലും ഡെന്മാർക്കിന്റെ നോക്കൗട്ട് പ്രതീക്ഷ മറ്റു ഫലങ്ങൾ അപേക്ഷിച്ച് ഇരിക്കും. ഫ്രാൻസ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ടുണീഷ്യയെയും ഡെന്മാർക്ക് ഓസ്ട്രേലിയയെയും നേരിടും.