LogoLoginKerala

മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കം: എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

 
maratha leaders

മുംബൈ- രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച മഹാരാഷ്ട്ര അധികാര പോരാട്ടത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫലം ഇന്ന്. ഷിന്‍ഡെ-ഫഡ്നാവിസ് സര്‍ക്കാരിന്റെ വിധി നിര്‍ണയിക്കുന്ന സുപ്രീം കോടതി വിധി ഇന്നുണ്ടായേക്കും. സര്‍ക്കാര്‍ തുടരണോ മാറണോ, 16 എംഎല്‍എമാരെ അയോഗ്യരാക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി തീരുമാനം പ്രഖ്യാപിക്കുക. മാര്‍ച്ച് 16 ന് അധികാരത്തര്‍ക്ക വാദം അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരുന്നു.

ശിവസേനയെ പിളര്‍ത്തി ബിജെപി സഖ്യത്തില്‍ ചേര്‍ന്ന ഏക്നാഥ് ഷിന്‍ഡയെയും ഒപ്പം പോയ 15 എംഎല്‍എമാരെയും  കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമോ  എന്നതിലാണ്  ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുക. ഉദ്ധവ് പക്ഷത്തിനായി കപില്‍ സിബല്‍ അഭിഷേക് മനു സിങ്വി എന്നിവരാണ് വാദിച്ചത്. ഹരീഷ് സാല്‍വെ, നീരജ് കൗള്‍, മഹേഷ് ജെത്മലാനി എന്നിവര്‍ ഷിന്‍ഡെയ്ക്ക് വേണ്ടിയും ഹാജരായിരിന്നു.

ഉദ്ധവ് താക്കറെ-ഏക്നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം. മുഖ്യമന്ത്രി ആയിരുന്ന ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരെ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 15 എം എല്‍ എമാര്‍ വിമതനീക്കം നടത്തിയതോടെയാണ് ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാ വികാസ് ആഘാഡി സഖ്യം അധികാരത്തില്‍ നിന്നും പുറത്തായത്.

ഇതേ തുടര്‍ന്നാണ് വിശ്വാസവോട്ട് തോടാനുള്ള ഗവര്‍ണ്ണറുടെ തീരുമാനത്തെയും കൂറുമാറ്റ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 16 എംഎല്‍എമാരെ അയോഗ്യരാക്കാതിരുന്നതിനെയും ചോദ്യം ചെയ്താണ് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. പിന്നീട് സുപ്രീം കോടതി ഈ കേസ് ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ ഈ കേസിലെ വിധി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.