ദി കേരള സ്റ്റോറി : പ്രദർശനം തടയാൻ വിസമ്മതിച്ച് സുപ്രീം കോടതിയും ഹൈക്കോടതിയും
May 2, 2023, 16:38 IST

കൊച്ചി- 'ദ് കേരള സ്റ്റോറി' സിനിമയ്ക്ക് അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം സുപ്രീം കോടതിയും ഹൈക്കോടതിയും അംഗീകരിച്ചില്ല. സംഭവത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഉള്‍പ്പെടെ ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്ന ഹര്‍ജിക്കാരന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീംകോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
സിനിമ പ്രദര്‍ശനത്തിന് സ്റ്റേ ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ എന്‍ജിഒ ഭാരവാഹി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേട്ടത്. വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കം ചെയ്യണം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടിയും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീര്‍ത്തിപെടുത്തുന്നതാണ്. നിലവില്‍ 10 രംഗങ്ങള്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
എന്നാൽ, നിങ്ങള്‍ ടീസര്‍ മാത്രമേ കണ്ടിട്ടുള്ളൂ, ചിത്രം കണ്ടിട്ടില്ലല്ലോയെന്നും ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. ടീസര്‍ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്നും കോടതി ചോദിച്ചു.