സുധാകരനെതിരെ കളളക്കേസ്, രാഷ്ട്രീയമായും നിയമപരമായും നേരിടും: വി ഡി സതീശന്‍

കൊച്ചി-കെ.പി.സി.സി അധ്യക്ഷനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിരപരാധിയായ കെ.പി.സി.സി അധ്യക്ഷനെ ജയിലില്‍ അടയ്ക്കാനാണ് ശ്രമിക്കുന്നത്. ഒന്ന് അടച്ച് നോക്കട്ടെ അപ്പോള്‍ കാണം എങ്ങനെയായിരിക്കും കേരളം പ്രതികരിക്കുന്നതെന്ന്. കെ.പി.സി.സി അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച് സുഖമായി ഭരിക്കാമെന്നാണോ പിണറായി കരുതുന്നതെന്ന് സതീശന്‍ ചോദിച്ചു.
ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് മനഃപൂര്‍വമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ.പി.സി.സി അധ്യക്ഷനെതിരെയുള്ളത് കള്ളക്കേസാണ്. കെ.പി.സി.സി അധ്യക്ഷന് യാതൊരു പങ്കുമില്ലാത്ത കേസില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരനെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കിയിരിക്കുന്നത്. കെ സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പറയുന്നത്. പക്ഷെ അന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗം പോലുമായിരുന്നില്ല. പത്ത് കോടി കൊടുക്കാന്‍ പോയവര്‍ എം.പി പോലും അല്ലാത്ത സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. കഴിഞ്ഞ ദിവസം തനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തു. ഞങ്ങളെല്ലാം പേടിച്ച് പോകുമെന്നാണോ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. അദ്ദഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടുന്നു. ബി.ജെ.പിയുമായും സംഘപരിവാറുമായും ഒത്തുതീര്‍പ്പുണ്ടാക്കിയാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടത്. ലൈഫ് മിഷനില്‍ 20 കോടിയില്‍ നിന്നും കമ്മീഷനായി 46 ശതമാനമായ ഒന്‍പതേകാല്‍ കോടി രൂപ അടിച്ചുമാറ്റി. ലൈഫ് മിഷന്റെ ചെയര്‍മാനാണ് മുഖ്യമന്ത്രി. ലൈഫ് മിഷന്‍ കോഴയില്‍ പങ്ക് കിട്ടിയ മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട ആളാണ്. എ.ഐ ക്യാമറയിലും കെ ഫോണിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിന് ബന്ധമുള്ള കമ്പനിയെക്കുറിച്ചാണ് ആരോപണങ്ങളുണ്ടായത്. എന്നിട്ടും നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. നൂറു കണക്കിന് കോടി രൂപയുടെ അഴിമതിയാണിത്. അതിലൊന്നും അന്വേഷണമില്ല. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസിലും ഒരു കേസുമില്ല. പ്രതിപക്ഷമാണ് ലോകായുക്തയെ സമീപിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി എം.വി ഗോവിന്ദന്റെ ഭാര്യയ്ക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നിട്ടും കേസെടുത്തില്ല. തിരുവനന്തപുരത്ത് തിരിമറി നടത്തിയ എസ്.എഫ്.ഐ നേതാവ് വെറുതെ നടക്കുകയാണ്. കേസെടുത്തിട്ടും അറസ്റ്റില്ല.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ കേസിലും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലും അറസ്റ്റില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷി നേതാക്കള്‍ക്കും എതിരെ നിരവധി കേസുകളാണുള്ളത്. സി.പി.എം നേതാവിന്റെ ബന്ധുവാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീ കൊടുത്തത്. അന്വേഷണങ്ങളൊക്കെ എവിടെപ്പോയി. സ്വന്തക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്.
ശബരിമലയുടെ ചരിത്രം പറയുന്ന മോന്‍സന്റെ വ്യാജ ചെമ്പോലയെ കുറിച്ച് ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നത്. കെ സുധാകരനെതിരെ കേസെടുക്കുന്നവര്‍ ജനങ്ങളെ കബളിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
കേസ് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അകത്ത് പോകുമെന്നാണ് മോന്‍സന്‍ മാവുങ്കല്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മോന്‍സന്റെ വീട്ടില്‍ പോയി സിംഹാസനത്തില്‍ ഇരുന്നവരെക്കുറിച്ചും അന്വേഷണമില്ല. മോന്‍സന് വിശ്വാസ്യത നല്‍കിയത് ഡി.ജി.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്. അവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. അല്ലാതെ ചികിത്സയ്ക്ക് പോയവര്‍ക്കെതിരെയല്ല. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധരിച്ച് ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്.
നാട്ടില്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് കുടപിടിച്ച് കൊടുക്കുകയാണ്. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. പ്രതികളെല്ലാം റോഡിലൂടെ നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ച് വിലങ്ങിട്ട് നടക്കുകയാണ് കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിയുടെ ഒഫീസില്‍ നിന്നും സി.പി.എം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി മാത്രം ജോലി ചെയ്യുന്ന പൊലീസായി കേരളത്തിലെ പൊലീസ് അധഃപതിച്ചു. നല്ല ഉദ്യോഗസ്ഥരെയെല്ലാം മാറ്റി നിര്‍ത്തിയിരിക്കുകയാണ്. നാട്ടില്‍ നിയമവും കോടതിയുമൊക്കെയുണ്ട്. ഞങ്ങള്‍ നിയമപരമായും രാഷ്ട്രീയമായും നേരിടും- സതീശന്‍ പറഞ്ഞു.