LogoLoginKerala

ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം; കേരള വിസിയോട് രാജ്ഭവന്‍ വിശദീകരണം ആവശ്യപ്പെട്ടു

 
rajbhavan

തിരുവനന്തപൂരം: മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ  അധികരിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃ പരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ്  മുന്‍ പിവിസി, പി. പി. അജയകുമാറിന്റെ ഗൈഡ് ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും, അദ്ദേഹത്തെ നിലവിലെ എച്ച്ആര്‍ഡിസി ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അടിയന്തിരമായി വിശദീകരണം നല്‍കാന്‍ രാജ്ഭവന്‍ സെക്രട്ടറി കേരള വിസി യോട് ആവശ്യപ്പെട്ടു.

ബിരുദം നല്‍കിയതിലുണ്ടായ ക്രമക്കേടുകള്‍ക്ക് ഗവേഷക ഗൈഡ് ആയിരുന്ന മുന്‍ പിവിസി, മുന്‍ വിസി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണെന്നും അതുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഈ ക്രമക്കേടുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്.

അതിനിടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴ യുടെ പേര് തെറ്റിച്ചതില്‍ ഖേദം രേഖപെടുത്തിയ ചിന്ത ജെറോം തന്റെ പ്രബന്ധത്തില്‍ മറ്റ് വീഴ്ചകള്‍ ഒന്നുമില്ലെന്നും പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിക്കുമ്പോള്‍ ഈ തെറ്റ് തിരുത്തുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വിവാദമായ 'വാഴക്കുല' ഉള്‍പ്പെടുന്ന പാരഗ്രാഫ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പുറത്തുവിട്ടു. പ്രസ്തുത പാരഗ്രാഫില്‍ മാത്രം ഒരു ഡസന്‍ അക്ഷരതെറ്റുകളും വ്യാകരണ തെറ്റുകളും കമ്മിറ്റി ചൂണ്ടിക്കാട്ടി. 'കമ്മ്യൂണിസ്റ്റ് 'എന്നത് പോലും തെറ്റായാണ് രേഖപെടുത്തിയിട്ടുള്ളത്.ആശയങ്ങളും പദങ്ങളും മറ്റ് രചനകളുടെ കോപ്പിയാണെന്നും  കമ്മിറ്റി ആരോപിച്ചു.