LogoLoginKerala

മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു: കെ.സുരേന്ദ്രന്‍

 
k surendran

തിരുവനന്തപുരം: ഡല്‍ഹി മദ്യനയത്തിലെ അഴിമതി കേസില്‍ ജയിലിലായ മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരുടെ വക്കാലത്തെടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പിണറായി വിജയന്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. തെളിവ് ലഭിക്കാതെ ഡല്‍ഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുവദിക്കുമോ? പിണറായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ ചെയ്യുന്നത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയ അഴിമതിയില്‍ തെളിവൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഇത്തരം വിവരക്കേടുകള്‍ കേരളത്തിലെ ജനങ്ങളെ നാണംകെടുത്തുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നപ്പോള്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന് വീമ്പിളക്കുന്ന പിണറായി വിജയന് ഇപ്പോള്‍ എന്താണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയമെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണം. മുഖ്യമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയണം. ഒരു സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തില്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇടപെടുന്നത് ഔചിത്യമല്ല. ഡല്‍ഹിയിലേതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിക്കാര്‍ക്ക് വേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിക്കാരെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ പ്രതിഞ്ജാബദ്ധരാണ്. അഴിമതിക്കാരുടെ ഐക്യത്തിന് മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു