LogoLoginKerala

ശബരിമല വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ ക്ലിയറന്‍സ്

 
Flight

ന്യൂഡല്‍ഹി-ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. 'സൈറ്റ് ക്ലിയറന്‍സ്' അനുമതിയാണ് ലഭിച്ചത്. ഏപ്രില്‍ 3 ന് ചേര്‍ന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാര്‍ശക്ക് വ്യോമയാന മന്ത്രി ഏപ്രില്‍ 13 ന് അംഗീകാരം നല്‍കി. സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി.ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ രേഖമൂലം അറിയിച്ചു. 

വ്യോമയാനമന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിന് അപേക്ഷിക്കാനാകൂ.ഇതിന് മുന്നോടിയായി പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടക്കുകയാണ്. ഇനി വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിലേക്ക് പോകാനാകുമെന്ന് സ്പെഷ്യൽ ഒഫീസർ വി. തുളസീദാസ് പറഞ്ഞു.

ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. പ്രാഥമിക സാധ്യതാപഠനത്തിൽ റൺവേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേ സുരക്ഷ കുറവുള്ളതാണെന്ന് അവർ സൂചിപ്പിച്ചു. ഇത് പരിഹരിക്കാൻ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിന് വിജ്ഞാപനമായി. സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ റൺവേയാണ് ഉദ്ദേശിക്കുന്നത്. 3.50 കിലോമീറ്ററാണ് നീളം.

ശബരിമല വിമാനത്താവളം നിര്‍മ്മിക്കാന്‍ പ്രാഥമിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുകയും സമയ നഷ്ടം ഒഴിവാക്കുകയുമാണ് ശബരിമല വിമാനത്താവളം കൊണ്ട് ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജല, വ്യോമ ഗതാഗത മേഖലകളില്‍ ഒരുപോലെ ഇടപെട്ട് കേരളത്തിന്റെ ഗതാഗത വികസനത്തിന് ആക്കംകൂട്ടാനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതി മറികടക്കാന്‍ റോഡ് വികസനത്തിലൂടെ സാധിക്കും. തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും പണം കണ്ടെത്തിക്കഴിഞ്ഞു.