ശബരിമല വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ ക്ലിയറന്‍സ്

ന്യൂഡല്‍ഹി-ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. 'സൈറ്റ് ക്ലിയറന്‍സ്' അനുമതിയാണ് ലഭിച്ചത്. ഏപ്രില്‍ 3 ന് ചേര്‍ന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാര്‍ശക്ക് വ്യോമയാന മന്ത്രി ഏപ്രില്‍ 13 ന് അംഗീകാരം നല്‍കി. സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി.ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ രേഖമൂലം അറിയിച്ചു.
വ്യോമയാനമന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിന് അപേക്ഷിക്കാനാകൂ.ഇതിന് മുന്നോടിയായി പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടക്കുകയാണ്. ഇനി വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിലേക്ക് പോകാനാകുമെന്ന് സ്പെഷ്യൽ ഒഫീസർ വി. തുളസീദാസ് പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. പ്രാഥമിക സാധ്യതാപഠനത്തിൽ റൺവേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേ സുരക്ഷ കുറവുള്ളതാണെന്ന് അവർ സൂചിപ്പിച്ചു. ഇത് പരിഹരിക്കാൻ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിന് വിജ്ഞാപനമായി. സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ റൺവേയാണ് ഉദ്ദേശിക്കുന്നത്. 3.50 കിലോമീറ്ററാണ് നീളം.