LogoLoginKerala

ബി ജെ പിയുടെ ക്രൈസ്തവ നയതന്ത്രത്തെ പ്രതിരോധിക്കാനിറങ്ങിയ കോണ്‍ഗ്രസില്‍ അടി

കെ സി ജോസഫിനെതിരായ വിവാദ പരാമര്‍ശം, കെ സുധാകരനെതിരെ എ വിഭാഗം

 
kc joseph k sudhakaran


കെ സി ജോസഫിനെതിരായ കുത്തിത്തിരിപ്പ് പരാമര്‍ശം കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെതിരെ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ആയുധമാക്കാന്‍ എ ഗ്രൂപ്പ്. ഇതോടെ ക്രൈസ്തവ സഭാ നേതൃത്വത്തെ കൈയിലെടുക്കാന്‍ ഇറങ്ങിത്തിരിച്ച സുധാകരന് കൈപൊള്ളിയ അവസ്ഥയായി. എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ രണ്ടാമനായി കരുതപ്പെടുന്ന കെ സി ജോസഫിനെ പരസ്യമായി അപമാനിച്ചതിലൂടെ സുധാകരന്റെ ക്രൈസ്തവ പ്രീണനം പാളുകയാണ്. ക്രൈസ്തവ സഭാ നേതൃത്വവുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവാണ് കെ സി ജോസഫ്. ആര്‍ച്ച് ബിഷപ്പിനെ കണ്ട് പുറത്തിറങ്ങി കെ സി ജോസഫിനെ അപമാനിക്കുക വഴി എ ഗ്രൂപ്പിന് മാത്രമല്ല, ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ കൂടി ഇഷ്ടക്കേട് പിടിച്ചുപറ്റിയിരിക്കുകയാണ് സുധാകരന്‍.
ബിജെപിക്ക് പിന്നാലെ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെ സന്ദര്‍ശിക്കാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കത്തിന് കാരണമായത് കെ സി ജോസഫ് നല്‍കിയ കത്തായിരുന്നു. ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ബിജെപി നീക്കവും അതിനോടുള്ള ബിഷപ്പുമാരുടെ സമീപനവും ഗൗരവത്തോടെ കാണണമെന്നായിരുന്നു കെ പി സി സി പ്രസിഡണ്ടിനയച്ച കത്തില്‍ കെസി ജോസഫ് ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കണമെന്നും കെസി ജോസഫ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കെസി ജോസഫ് കത്ത് നല്‍കിയതിന് പിന്നാലെയാണ് ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടക്കാനുള്ള നീക്കം കെ സുധാകരന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായും താമരശ്ശേരി ബിഷപ്പുമായും കെ സുധാകരന്‍ അടുത്തആഴ്ച കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.
കെസി ജോസഫ് കത്ത് നല്‍കിയതിന് പിന്നാലെ മതമേലധ്യക്ഷന്മാരെ കാണാന്‍ തീരുമാനിച്ച സുധാകരന്‍ എന്തുകൊണ്ടാണ് കെസി ജോസഫിനെ പരസ്യമായി അപമാനിച്ചത് എന്ന ചോദ്യമാണ് എ ഗ്രൂപ്പ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പാണ്. ബിജെപി സൃഷ്ടിച്ചിരിക്കുന്ന അതീവഗൗരവമുള്ള സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. നേരത്തെ രമേശ് ചെന്നിത്തലും കെ മുരളീധരനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നതും കെസി ജോസഫ് ഓര്‍മ്മിപ്പിച്ചു. ഇത്തരം വിഷയങ്ങള്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ലെന്നും കെസി ജോസഫ് വ്യക്തമാക്കി.
തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട സുധാകരന്‍ നടത്തിയ പ്രതികരണമാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. കെസി ജോസഫ് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അപക്വമായി പോയി' എന്ന് പ്രതികരിച്ച സുധാകരന്‍ 'പാര്‍ട്ടികകത്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ആശങ്കയില്ലെ'ന്നും വ്യക്തമാക്കിയിരുന്നു.
സുധാകരന്റെ പ്രസ്താവനക്കെതിരെ കെ മുരളീധരനും വിമര്‍ശനവുമായി രംഗത്തുവന്നു. പരസ്യപ്രതികരണങ്ങള്‍ നടത്തരുതെന്ന് പറയുന്ന കെ പി സി സി പ്രസിഡണ്ട് പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ നന്‍മക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് കെ സി ജോസഫ് ചൂണ്ടിക്കാണിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.