LogoLoginKerala

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം; തലസ്ഥാനത്ത് അതീവ സുരക്ഷ

 
republic day

ന്യൂഡല്‍ഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി. കര്‍ത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അതേസമയം തന്നെ ഡല്‍ഹിയില്‍ സുരക്ഷയും ശക്തമാക്കി. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു.

റിപ്പബ്ലിക്ക് ദിന പരേഡ് റിഹേഴ്‌സല്‍ പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ 6 മണിമുതല്‍ ഡല്‍ഗിയില്‍ യില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായത്. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു.

ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന മുഖ്യാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ്. ഭീകരവാദത്തെ ചെറുക്കുന്നതിനുള്‍പ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ത്തവ്യപഥിന്റേയും പുതിയ പാര്‍ലമെന്റ്  മന്ദിരത്തിന്റേയും  നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളായെത്തും. അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇരട്ട സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.