പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍; നരേന്ദ്രമോദി
പ്രവാസി ഭാരതീയ ദിവസ് ഇന്‍ഡോറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു
ഭോപ്പാല്‍: 70 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ വരവേറ്റ് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി. പ്രധാനവേദിയായ വിജയ് നഗറിലെ ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍, സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഏറെ പ്രതീക്ഷയോടെ ഇന്ന് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും ഇന്ത്യയുടെ ശബ്ദം ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്നുവെന്നും പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അടക്കമുള്ള പ്രമുഖര്‍ പ്രത്യേക ക്ഷണപ്രകാരം ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ ഇന്ത്യന്‍ പ്രവാസികളെയും രാജ്യത്തിന്റെയും മേക്ക് ഇന്‍ ഇന്ത്യയുടെയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. 29 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളടക്കം 3500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇന്തോറിൽ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിലെ മുഖ്യാതിഥി സുരിനാം പ്രസിഡണ്ട് ചന്ദ്രികാപ്രസാദ് സന്തോഖിയൊടൊപ്പം കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ.
സൂരിനാം പ്രസിഡന്റ് ചന്ദ്രപ്രസാദ് സന്തോകി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി എന്നിവര്‍ മുഖ്യാതിഥികളായി. കേന്ദ്രമന്ത്രി എസ്. ജയ്ശങ്കര്‍ ,കേന്ദ്ര യുവജനകാര്യമന്ത്രി അനുരാഗ് ഠാക്കൂര്‍, ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം സനേറ്റ മസ്‌കരാന്‍ഹസ് തുടങ്ങിയവരും സമ്മേളനത്തില്‍ ഭാഗമായി.
ഇന്തോറിൽ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിലെ മുഖ്യാതിഥി സുരിനാം പ്രസിഡണ്ട് ചന്ദ്രികാപ്രസാദ് സന്തോഖിയൊടൊപ്പം കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ.
മൂന്നുദിവസം നീളുന്ന പ്രവാസി ഭാരതീയ ദിവസിന്റെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയാകും.1915-ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് 2003 മുതല്‍ പ്രവാസിദിനം കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്.