‘അപ്പൻ’ സിനിമ വൻതുകക്ക് സ്വന്തമാക്കി സോണി ലിവ് !
ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം അച്ഛൻ-മകൻ ബന്ധത്തിൻ്റെ പ്രത്യേകതയ്ക്ക് ഒപ്പം ഒരു കുടുംബത്തിന്റെ മുഴുവൻ കഥയും കൂടിയാണ് പങ്കുവയ്ക്കുന്നത്
സണ്ണി വെയ്ൻ നായകനാകുന്ന ‘അപ്പൻ’ ഗംഭീര റിലീസിന് ഒരുങ്ങുന്നു. ടൈനി ഹാൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മജു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോസ്കുട്ടി മഠത്തിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എന്നിവർ ചേർന്നാണ്. പ്രിവ്യൂ ഷോയിൽ പങ്കെടുത്ത ചലച്ചിത്ര പ്രതിഭകൾ ചർച്ചാവിഷയമാക്കിയ ചിത്രം മലയാള സിനിമ ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്നു. ‘അപ്പൻ’ ൻ്റെ പ്രദർശനാവകാശം വൻ തുകക്കാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് സ്വന്തമാക്കിയിരിക്കുന്നത്.
സണ്ണി വെയ്ൻ ഇതുവരെ അവതരിപ്പിച്ചതിൽ വെച്ച് തികച്ചും വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലുമാണ് ‘അപ്പൻ’ നിൽ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം അച്ഛൻ-മകൻ ബന്ധത്തിൻ്റെ പ്രത്യേകതയ്ക്ക് ഒപ്പം ഒരു കുടുംബത്തിന്റെ മുഴുവൻ കഥയും കൂടിയാണ് പങ്കുവയ്ക്കുന്നത്. മജുവും ആർ ജയകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഇതേ നിർമ്മാതക്കളുടെ ‘വെള്ളം’ എന്ന സിനിമയ്ക്ക് 2 സംസ്ഥാന അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും കരസ്ഥമാക്കിയിരുന്നു. പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ‘വെള്ളം’ സിനിമയ്ക്ക് ശേഷമെത്തുന്ന ‘അപ്പൻ’ അതിലും വലിയ പ്രതീക്ഷ പുലർത്തിയാണ് റിലീസിനെത്തുന്നത്.
വനത്തോട് ചേർന്ന് കിടക്കുന്ന മലയോരഗ്രാമത്തിൽ പച്ചപ്പിന്റെ മനോഹാരിതയിൽ റബ്ബർ മരങ്ങളുടെ ഇടയിൽ കുടുംബമായി ജീവിക്കുന്ന സണ്ണി വെയ്നിന്റെ കഥാപാത്രത്തിന്റെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. അലൻസിയർ ലേ ലോപ്പസാണ് ‘അപ്പൻ’ നിലെ ടൈറ്റിൽ കഥാപാത്രമായ അപ്പനെ അസാമാന്യ വേഷപകർച്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ച ഓരോ കഥാപാത്രത്തിനും തന്റെതായ കയ്യൊപ്പ് പകർത്തിയ നടന്മാരിൽ ഒരാളാണ് അലൻസിയർ ലേ ലോപ്പസ്. നീണ്ട ഇടവേളയ്ക്ക് ശേഷം അനന്യ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗ്രേസ് ആന്റണിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം നെഗറ്റീവ് സ്വഭാവമാണ് പുലർത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തൊടുപുഴയിലായിരുന്നു പ്രധാന ലൊക്കേഷൻ.
ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. പ്രമുഖ തിരക്കഥാകൃത്ത് രഘുനാഥ് പലേരി, പ്രശസ്ത മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ തുടങ്ങിയവരോടൊപ്പം ഒട്ടനവധി മാധ്യമ പ്രവർത്തകരും നിരൂപകരും ചിത്രം അതിഗംഭീരമെന്നാണ് പറയുന്നത്. മലയാളത്തിൽ ഇതുവരെ കാണാത്ത പ്രമേയമെന്നും അവകാശപ്പെടുന്നവരുണ്ട്. അരയ്ക്ക് കീഴെ തളർച്ച ബാധിച്ച് കട്ടിലിൽ വിശ്രമജീവിതത്തിൽ കഴിയുന്ന അപ്പന്റെ സ്വത്തിനായി അപ്പൻ്റെ മരണം കാത്ത് കഴിയുന്ന ഭാര്യയുടേയും മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം.