റോക്കറ്റുകള്‍ തൊടുക്കുന്നു; യുദ്ധക്കളമായി ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം
കല്ലേറുകളും പോലീസ് ആക്രമണങ്ങളും നേര്ക്കുനേരെയുള്ള ഏറ്റുമുട്ടലുകളുമായിരുന്ന സംഘര്ഷം ഇപ്പോള് മിസൈല് യുദ്ധക്കളമായി മാറിയിരിക്കുകയാണ്.
ഗാസ: ഇസ്രയേല്-പലസ്തീന് സംഘര്ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഗാസയില് ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് 10 കുട്ടികളടക്കം 36 പേര് കൊല്ലപ്പെട്ടു. 12 നിലയുള്ള പാര്പ്പിട സമുച്ചയം ആക്രമണത്തില് പൂര്ണമായും തകര്ന്നു. ഇന്നലെ ഹമാസ് നടത്തിയ ആക്രമണത്തില് അഞ്ചു പേരാണ് ഇസ്രയേലില് മരിച്ചത്. കൊല്ലപ്പെട്ടവരില് ഇസ്രയേലില് ജോലി ചെയ്തിരുന്ന ഒരു മലയാളി കെയര്ടേക്കറും ഉള്പ്പെടുന്നു.
കുറച്ച് കാലമായി പലസ്തീന്-ഇസ്രയേല് സംഘര്ഷങ്ങള്ക്ക് ഒരു അറുതിയുണ്ടായിരുന്നു. റമദാനിന്റെ തുടക്കത്തില്‍ പലസ്തീനികളുടെ ചില കൂടിച്ചേരലുകള്‍ തടയാന്‍ ഇസ്രയേല്‍ നീക്കം നടത്തിയതോടെയാണ് പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കുട്ടികളടക്കം 35ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കല്ലേറുകളും പോലീസ് ആക്രമണങ്ങളും നേര്ക്കുനേരെയുള്ള ഏറ്റുമുട്ടലുകളുമായിരുന്ന സംഘര്ഷം ഇപ്പോള് മിസൈല് യുദ്ധക്കളമായി മാറിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ ഇസ്രയേല്‍ ആയിലത്തിലധികം റോക്കറ്റുകളാണ് തൊടുത്തത്.
റമദാന്‍ മാസമായ ഏപ്രിലിന്റെ പകുതിയോടെയാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അല്‍ അഖ്‌സയിലെ ഇസ്രയേല്‍ പോലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. പലസ്തീന്‍ പ്രതിഷേധക്കാരും ഇസ്രയേല്‍ പോലീസും രാത്രി ഏറ്റുമുട്ടലുകള്‍ തുടര്‍ന്നിരുന്നു. ഡമാസ്‌കസ് ഗേറ്റിന് പുറത്ത് ഇസ്രയേല്‍ പോലീസ് തടസ്സങ്ങള്‍ സൃഷ്ടിച്ചത് കൂടുതല്‍ സംഘര്‍ഷത്തിന് ഇടയാക്കി. മുസ്ലിങ്ങള്‍ നോമ്പിന്റെ വൈകുന്നേരങ്ങളില്‍ ഒത്തുകൂടിയിരുന്ന പ്രദേശത്താണ് ഇസ്രയേല്‍ പോലീസ് തടസ്സങ്ങളുണ്ടാക്കിയത്.
തങ്ങളുടെ ഒത്തുചേരാനുള്ള സ്വാതന്ത്ര്യത്തെ കടന്നുകയറ്റം ചെയ്തുവെന്നാരോപിച്ച് മെയ് ഏഴിന് റമദാനിലെ അവസാന വെള്ളിയാഴ്ച ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധം നടത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ പോലീസിന്റെ ആക്രമണമുണ്ടായി. ഗ്രനേഡുകളും റബ്ബര്‍ ബുള്ളറ്റുകളുമായിട്ടാണ് ഇസ്രയേല്‍ പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. കിഴക്കന്‍ ജറുസലേമിന്റെ അയല്‍ പ്രദേശമായ ഷേഖ് ജറയില്‍നിന്ന് പലസ്തീന്‍ കുടുംബങ്ങളെ വീടൊഴിപ്പിക്കുമെന്ന ഭീഷണിയും പ്രതിഷേധത്തിന് കാരണമായി.
മെയ് ഒമ്പതിന് പലസ്തീനികളെ ഷേഖ് ജറയില്‍ നിന്ന് കുടിയൊഴുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയായിരുന്നു. കുടിയൊഴുപ്പിക്കല്‍ ഭീഷണിയെ തുടര്‍ന്ന് നടത്തിയ പ്രതിഷേധം മുന്നില്‍ കണ്ട് കോടതി വിധി മാറ്റിവെക്കുകയായിരുന്നു.
ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ സ്ഥലമായ മസ്ജിദുല്‍ അഖ്‌സ പള്ളിയിലും പരിസരത്തും തിങ്കളാഴ്ച സംഘര്‍ഷം നടന്നു. ഇസ്രയേല്‍ പോലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് പള്ളിവളപ്പില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ ഇറക്കി വിടണമെന്ന് ഹമാസ് താക്കീത് നല്‍കി.
അല്‍ അഖ്‌സ പള്ളിയില്‍ പോലീസ് അകമ്പടിയോടെ ജൂത മതവിശ്വാസികളും പ്രാര്‍ഥനയ്‌ക്കെത്താറുണ്ട്. ഇസ്രയേല്‍ പള്ളി പിടിച്ചെടുക്കുമെന്ന ഭയത്തില്‍ പലസ്തീനികള്‍ എതിര്‍ക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടന്ന ആക്രമണത്തില്‍ ഗാസയിലെ പോലീസ് ആസ്ഥാനം ഇസ്രയേല്‍ പൂര്‍ണമായും തകര്‍ത്തു. മാധ്യമ സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഇസ്രയേലിലെ വാതക പൈപ്പ് ലൈന്‍ തീഗോളമായി മാറി.
ടെല്‍ അവീവിനോട് ചേര്‍ന്നുള്ള ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോഡ് നഗരത്തില്‍ ഇസ്രയേലിലെ അറബ് വംശജരുടെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തമായത്. ഒരു ദിവസം മുമ്പ് നടന്ന സംഘര്‍ഷത്തില്‍ മരിച്ച ഇസ്രയേലി അറബ് വംശജന്റെ സംസ്‌കാര ചടങ്ങിന് പിന്നാലെയാണ് പ്രതിഷേധം തുടങ്ങിയത്. അറബ് വംശജര്‍ കൂടുതലുള്ള ഇസ്രയേലിലെ മറ്റു നഗരങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്.