തദ്ദേശ തിരഞ്ഞെടുപ്പ് 3 ഘട്ടങ്ങളിലായി; തിയ്യതികൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
ഒന്നാംഘട്ടം ഡിസംബർ 8ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ.
രണ്ടാംഘട്ടം ഡിസംബർ 10ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ.
മൂന്നാംഘട്ടം ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ.
വോട്ടെണ്ണൽ ഡിസംബർ 16ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര് 12ന് പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ടം നിലവിൽ വന്ന് കഴിഞ്ഞു. നാമനിര്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബര്‍ 20ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവാസന തിയതി നവംബര്‍ 23നാണ്.
മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും കമ്മിഷൻ വ്യക്തമാക്കി. 941 ഗ്രാമപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 നഗരസഭകൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്‍റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തും. ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്.