ചോറ്റാനിക്കര ദേവിക്ക് ഭക്തന്റെ വക 526 കോടി സംഭാവന
ചോറ്റാനിക്കര ദേവീക്ഷേത്രവും പരിസരവും നവീകരിക്കാൻ ഭക്തന്റെ വക 526 കോടി രൂപ.
ബെംഗളൂരുവിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഗണ ശ്രാവൺ ഗ്രൂപ്പാണ് ക്ഷേത്ര പുനരുദ്ധാരണത്തിനു സംഭാവന നൽകുന്നത്. എല്ലാ മാസവും പൗർണമി നാളിൽ ദർശനത്തിനെത്തുന്ന കമ്പനി ഉടമ ഗണ ശ്രാവൺ കഴിഞ്ഞ നവരാത്രി ഉത്സവ വേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നൽകാൻ സന്നദ്ധത അറിയിച്ചു ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്.
തുടർന്ന് ക്ഷേത്ര ഭാരവാഹികൾ കൊച്ചിൻ ദേവസ്വം ബോർഡിനെ വിവരം അറിയിച്ചു. ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം വികസിപ്പിക്കുന്ന തരത്തിലുള്ള പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു.
ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷം നിർമാണം തുടങ്ങാനാണു ബോർഡ് തീരുമാനം. 5 വർഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂർത്തിയാക്കും.
ബി.ആർ.അജിത് അസോസിയേറ്റ്സാണു പദ്ധതി രൂപകൽപന ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഗോപുര നിർമാണം, പൂരപ്പറമ്പ് ടൈൽ വിരിക്കൽ, സോളർ പാനൽ സ്ഥാപിക്കൽ, കല്യാണ മണ്ഡപം, സദ്യാലയം, അന്നദാന മണ്ഡപം, വിഐപി ഗെസ്റ്റ് ഹൗസ് എന്നിവയുടെ നിർമാണം, നവരാത്രി മണ്ഡപം ശീതീകരണം, ഗെസ്റ്റ് ഹൗസ് നവീകരണം എന്നിങ്ങനെ 8 പ്രോജക്ടുകളാണു നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിർമാണം, ടെംപിൾ സിറ്റി നവീകരണം, കേന്റീൻ തുടങ്ങി 10 പദ്ധതികളും പൂർത്തിയാക്കും.