എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്; ബിനീഷ് കോടിയേരിയുടെ വീട്ടിൽ ബന്ധുക്കളുടെ പ്രതിഷേധം
ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയിഡ് രണ്ടാം ദിവസവും തുടരുകയാണ്. പരിശോധനക്കിടെ ഇഡി ഉദ്യോഗസ്ഥര് കണ്ടെടുത്ത രേഖകള് അംഗീകരിക്കാന് വീട്ടുകാര് തയ്യാറാവാത്തതോടെ അതിനാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പരിശോധനക്കിടെ മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ ഇടപാടുകള് ശരിവെക്കുന്ന ചില രേഖകള് കണ്ടെടുത്തതായാണ് റിപ്പോര്ട്ടുകള്. എന്നാല് ഇവ വീട്ടില് നിന്നും കണ്ടെത്തിയതാണെന്ന് സ്ഥിരീകരിക്കാന് ബിനീഷിന്റെ ഭാര്യ വിസമ്മതിക്കുകയായിരുന്നു. ഈ രേഖകള് ഉദ്യോഗസ്ഥന് കൊണ്ട് വെച്ചതെന്നാണ് വീട്ടുകാരുടെ വാദം. ബിനീഷിന്റെ ഭാര്യയും ഭാര്യ പിതാവുമാണ് വീട്ടിലുള്ളത്.
തുടർന്ന് വീട്ടുകാര്‍ ബിനീഷിന്റെ അഭിഭാഷകരെ ബന്ധപ്പെടുകയായിരുന്നു.ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോട് കൂടിയാണ് ബിനീഷിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ഒരേസമയം ഇഡി റെയിഡ് നടത്തുന്നത്.
പത്ത് മണിക്കൂര്‍ റെയിഡിന് ശേഷം മഹസര്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികളേക്ക് കടക്കുകയായിരുന്നു. എന്നാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായിരുന്നില്ല. വീട്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തുന്നുവെന്ന രേഖകളാണ് ഭാര സ്ഥിരീകരിക്കാന്‍ തയ്യാറാവാതിരുന്നത്. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ആണിത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് വച്ചതെന്നാണ് ആരോപണം.
ഇതിന് പുറമേ ബിനീഷിന്റെ ഭാര്യയെ ഇഡി തടങ്കലില്‍ വെച്ചതായി അഭിഭാഷകര്‍ ആരോപണം ഉയര്‍ത്തി. കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ബിനീഷിന്റെ ഭാര്യയെ കാണമെന്ന ആഗ്രഹം ബന്ധുക്കള്‍ ഉയര്‍ത്തി. വീടിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. വീട്ടിനകത്ത് എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന ആവശ്യവുമായാണ് ബന്ധുക്കള്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.