ശബരിമലയിൽ വഴിപാടുകൾക്ക് അനുമതി നൽകണം; എൻഎസ്എസ്
ശബരിമലയിൽ മണ്ഡല/മകരവിളക്ക് തീർത്ഥാടനത്തിന് നെയ്യഭിഷേകത്തിനും ആചാരപരമായ മറ്റു വഴിപാടുകൾക്കും അനുമതി നിഷേധിച്ചിരിക്കുന്നത് ഭക്തരോട് കാണിക്കുന്ന വിവേചനമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ
ദർശനത്തിനു ശേഷം നെയ്യഭിഷേകം നടത്തുകയെന്നതാണ് എല്ലാ ഭക്തരും ആഗ്രഹിക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂവെന്ന് നിബന്ധനയുള്ളപ്പോൾ തീർത്ഥാടകരുടെ എണ്ണത്തിലും മറ്റ് കാര്യങ്ങളിലുമുള്ള ഇത്തരം നിയന്ത്രണം എന്തിനാണെന്ന് തോന്നിപ്പോകുന്നുവെന്ന് സുകുമാരൻ നായർ പ്രതികരിച്ചു.
മണ്ഡല/മകരവിളക്ക് കാലത്ത് പ്രതിദിനം ആയിരം പേരെ പ്രവേശിപ്പിച്ചാൽ മതിയെന്ന തീരുമാനവും ശരിയല്ല. യുവതീപ്രവേശനത്തിന്റെ പേരിൽ അനാവശ്യ നിയന്ത്രണവുമായി മുൻവർഷം തീർത്ഥാടനം താറുമാറാക്കിയിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. അതിൽ നിന്ന് കരകയറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമേയാണ് ഇപ്പോഴത്തെ നിയന്ത്രണമെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
സാമ്പത്തിക സംവരണ വിഷയത്തിൽ സർക്കാരിനെതിരെയും പി എസ് സിക്ക് എതിരെയും വിമർശനം ഉന്നയിച്ചതിനു പുറമേയാണ് ശബരിമലയിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെ എൻഎസ്എസ് കടുത്ത വിമർശനം ഉന്നയിക്കുന്നത്. സാമ്പത്തിക സംവരണത്തിന് എൻഎസ്എസ് സർക്കാരിന് അനുകൂല നിലപാട് എടുക്കുമെന്നു കരുതിയെങ്കിലും ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് എൻഎസ്എസ് വിയോജിക്കുകയായിരുന്നു. സാമ്പത്തിക സംവരണം അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്നായിരുന്നു എൻ എസ് എസ് ആരോപണം.