എൻഫോഴ്‌സ്‌മെന്റ് ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെ; ബിനീഷ് കോടിയേരി
എന്ഫോഴ്സ്മെന്റ് ചെയ്യാന് കഴിയുന്നതൊക്കെ ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി. ബെംഗളൂരുവില് വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകുമ്പോള് ആയിരുന്നു ഇഡി നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിച്ചത്.
അതേസമയം മാധ്യമപ്രവര്ത്തകരുടെ മറ്റ് ചോദ്യങ്ങള്ക്ക് ബിനീഷ് മറുപടി നല്കാന് തയ്യാറായില്ല. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന 26 മണിക്കൂര് പിന്നിട്ട് വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഈ സമയം മുഴുവന് ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവും വീടിനകത്ത് ആയിരുന്നു.
ഭാര്യയെയും കുട്ടിയെയും തടവില് പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. രണ്ടര വയസ്സുള്ള കുട്ടിയെ ഉള്‍പ്പെടെ ഇഡി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് കുടുംബം പരാതി നല്‍കി. ഇതേതുടര്‍ന്ന്, ബിനീഷിന്റെ വീട്ടിലേക്ക് ബാലവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥരെത്തി.
കമ്മീഷന്‍ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ചുമതലയുള്ള ഇഡി ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. കമ്മീഷന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. നിയമപരമായ സ്ഥാപനമായതിനാല്‍ നോട്ടീസ് കൈപ്പറ്റിയതായി മറുപടി നല്‍കണമെന്ന് കമ്മിഷന്‍ അധികൃതര്‍ ഇഡിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ്, 24 മണിക്കൂറിനു ശേഷം ബിനീഷിന്റെ കുട്ടിയേയും ബന്ധുവിനെയും പുറത്തിറങ്ങാന്‍ അനുവദിച്ചത്. വീട്ടുകാരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന്‍ഖെ ബന്ധുക്കള്‍ വീടിന് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.
കത്ത് കൈമാറിയതിന് പിന്നാലെ ബിനീഷിന്റെ ഭാര്യയും കുട്ടിയും ഭാര്യാമാതാവും പുറത്തേക്കുവന്നു. ബിനീഷിന്റെ ഭാര്യയേയും കുട്ടിയെയും ഒരുമുറിയില്‍ പൂട്ടിയിട്ടതായും കുട്ടി ഉറങ്ങിയിട്ട് പോലുമില്ലെന്ന് ഭാര്യാമാതാവ് ആരോപിക്കുകയും ചെയ്തു.