എംഎൽഎമാർ വിളിച്ചിട്ടില്ല; എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നാൽ ഉടൻ തീരുമാനം; അമ്മ
ബംഗളൂരു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ സിനിമാതാരം ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടനയില് യാതൊരു ഭിന്നതയുമില്ലെന്ന് അമ്മ സംഘടന. എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനം ഉടൻ അറിയിക്കുമെന്നും ഈ വിഷയത്തിൽ എംഎൽഎമാരൊന്നും ഇടപെട്ടിട്ടില്ലെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു.
ഇടതുപക്ഷ എംഎല്എമാര് അമ്മയുടെ താക്കോൽ സ്ഥാനത്ത് ഉള്ളതിനാലാണ് ബിനീഷിനെതിരായ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനം വൈകിപ്പിക്കുന്നതെന്നും ഇത് കമ്മിറ്റിയിലെ ഒരു വിഭാഗം ആളുകളിൽ എതിർപ്പുണ്ടാക്കിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിനീഷ് കോടിയേരിക്ക് 2009 മുതല് അമ്മയുടെ ആജീവനാന്ത അംഗത്വമുണ്ട്.
ദിലീപ് സംഭവത്തിനു ശേഷം പരിഷ്കരിച്ച നിയമാവലി അനുസരിച്ച് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമേയുള്ളുവെന്നും പുറത്താക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിനി ടോം, ജയസൂര്യ, ആസിഫലി, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, ഉണ്ണി ശിവപാല്‍, ബാബുരാജ് എന്നിവരാണ് അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ജഗദീഷ് ട്രഷററും സിദ്ദീഖ് സെക്രട്ടറിയും മുകേഷ്, കെ.ബി. ഗണേഷ് കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്.
ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷിന്റെ കാര്യത്തിലും സംഘടനയെടുക്കുകയെന്നാണ് സൂചനകൾ. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്കു സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.