ബിനീഷ് കോടിയേരി കസ്റ്റഡിയിൽ തുടരും
ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി നല്കണമെന്ന എന്ഫോഴ്സ്മെന്റ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഏഴാംതീയതി വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.
അതേസമയം ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് എന്ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു.
ബിനീഷിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല് രണ്ട് ദിവസം ചോദ്യം ചെയ്യല് നടന്നില്ലെന്നും എന്ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. തനിക്ക് കടുത്ത ശരീരവേദനയുണ്ടെന്നും പത്ത് തവണ ഛര്ദ്ദിച്ചെന്നുമാണ് ബിനീഷ് കോടിയേരി രജിസ്ട്രാറിനെ അറിയിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരും ബിനീഷിന്റെ അഭിഭാഷകരും നേരത്തെ കോടതിയില്‍ എത്തിയിരുന്നു. വീഡിയോ കോണ്‍ഫെറന്‍സ് വഴി ഹാജരാകാന്‍ അനുമതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞദിവസം ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.