ബിജെപി സംസ്ഥാനഘടകത്തിൽ പൊട്ടിത്തെറി?
സര്ക്കാരിനെതിരെ ശക്തമായ സമരങ്ങള് നടന്ന സമയത്ത് ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം ബിജെപിയിൽ ചര്ച്ചയായിരുന്നു. ശോഭ സുരേന്ദ്രനെ പാര്ട്ടിയില് കെ സുരേന്ദ്രന് തഴയുകയാണെന്ന ആരോപണങ്ങള് ഉയര്ന്നു. ആരും ഒഴിവാക്കിയിട്ടില്ലെന്നും സജീവമാകാത്തതിന് കാരണം ശോഭയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
എന്നാൽ ഇപ്പോഴിതാ ശോഭ സുരേന്ദ്രന് അതൃപ്തി പരസ്യമാക്കിയതോടെ സംസ്ഥാന ബിജെപിയില് പൊട്ടിത്തെറി രൂക്ഷമാകുകയാണ്. സംസ്ഥാന പുനഃസംഘടനയില് അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്ത്തുമെന്ന് ശോഭ സുരേന്ദ്രന് വ്യക്തമാക്കി. തനിക്ക് പിന്തുണ വര്ധിപ്പിച്ച് പുതിയ ഗ്രൂപ്പിനുള്ള നീക്കങ്ങളാണ് ശോഭ നടത്തുന്നതെന്നാണ് സൂചനകൾ.
ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് തരം താഴ്ത്തിയെന്നും പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ആരോപിച്ച് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പൊതു രംഗത്ത് തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ മാറി. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താഴ്ത്തിയതെന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
പൊതു സമൂഹത്തിന് മുന്നില്‍ ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലെന്നും ആരുടേയും വിഴുപ്പലക്കാന്‍ തയ്യാര്‍ അല്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു. പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചതും തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശോഭ പറഞ്ഞു.
അതേ സമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു
കെ സുരേന്ദ്രനെ സംസ്ഥാനാധ്യക്ഷനാക്കിയതാണ് ശോഭയടക്കമുള്ള നേതാക്കളെ അസ്വസ്ഥരാക്കിയത്. ദേശീയ നിര്‍വ്വാഹക സമിതിയിലുണ്ടായിരുന്ന ശോഭയെ സംസ്ഥാനാധ്യക്ഷയാക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സംസ്ഥാനത്ത് മാറിവന്ന ബലാബലത്തില്‍ ശോഭയുടെ പേര് പരിഗണിക്കാതെ പോവുകയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയതില്‍ വലിയ അമര്‍ഷമായിരുന്നു ശോഭ സുരേന്ദ്രനുണ്ടായിരുന്നത്.