കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. മുരളീധരൻ
കേരള കോണ്ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതില് യു.ഡി.എഫ് നേതൃത്വത്തെ വിമര്ശിച്ച് കെ. മുരളീധരന് എം.പി.
വിട്ടുപോകുന്നവരെ പിടിച്ചുനിര്ത്താന് യു.ഡി.എഫ് നേതൃത്വത്തിന് കഴിയേണ്ടിയിരുന്നു. കാലാകാലങ്ങളിലായി യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കാനും അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കല് ബോഡിയിലും നിയമസഭയിലും ശക്തമായ തിരിച്ചുവരവ് നടത്താനുമുള്ള നടപടികള് കൈക്കൊള്ളണമെന്നും മുരളീധരന് പറഞ്ഞു.
കൂടുതല് കക്ഷികള് മുന്നണിയില് നിന്ന് വിട്ടുപോയാല് അത് പ്രവര്ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. ഇപ്പോഴത്ത നിലയില് ജയിക്കാനുള്ള കഴിവുണ്ട്. ചര്ച്ചയിലൂടെ പിണങ്ങിപ്പോയവരെ കൊണ്ടുവരികയാണ് വേണ്ടത്.
ഞാന്‍ ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു. വിട്ടുവീഴ്ചകൾ രണ്ട് വിഭാഗത്തിനും കാണിക്കാമായിരുന്നു. ജോസ് കെ. മാണി ഒരു അബദ്ധം കാണിച്ചു. ചില്ലറ മാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിന് വേണ്ടി 38 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല. അതേസമയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശും എടുത്ത തീരുമാനം 100 ശതമാനം ശരിയുമാണ്.
രണ്ട് പേര്‍ ഒരു സ്ഥാനത്തിന് വേണ്ടി തര്‍ക്കിക്കുന്നു. നേരം പുലര്‍ന്നിട്ടും തീരുമാനമായില്ല. ആ നിലയ്ക്ക് മാന്യമായ വീതം വെപ്പാണ് രണ്ട് പേരും നടത്തിയത്. രാഷ്ട്രീയകാര്യസമിതി ഇത് അംഗീകരിച്ചു. എന്നാല്‍ അതിന്റെ പേരില്‍ മുന്നണി വിടുന്ന കാര്യം ഒഴിവാക്കേണ്ടതായിരുന്നു.
കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതല്‍ ആള്‍ക്കാരെ എടുത്തിട്ടേ ഉള്ളൂ. കൂടുതല്‍ കക്ഷികളെ യു.ഡി.എഫിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. അധികാര തുടര്‍ച്ചയ്ക്ക് വേണ്ടി എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത മുന്നണിയാണ് ഇടതുമുന്നണിയെന്നും മുരളീധരൻ വ്യക്തമാക്കി.