LogoLoginKerala

വാഹനത്തിൽ വരുത്താവുന്ന മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

പുതിയ മോട്ടോർവാഹന നിയമത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിന് പിഴ ഈടാക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും നിയമങ്ങളിൽ മാറ്റമില്ലെന്നും മോട്ടർ വാഹനവകുപ്പ്. വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെഎന്നറിയാം: അലോയ് വീലുകൾ: വാഹനത്തിനു പുറത്തേക്കു തള്ളിനിൽക്കുന്ന അലോയ് വീലുകൾ നിയമവിരുദ്ധമാണ്. കുറഞ്ഞ മോഡലുകളിൽ ഉയർന്ന മോഡലുകളുടെ ടയർ ഘടിപ്പിക്കുന്നത് അനുവദനീയമാണ്. നമ്പർ പ്ലേറ്റ്: വായിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം നമ്പർ പ്ലേറ്റുകൾ. എന്നാൽ 2019 ഏപ്രിൽ 1 മുതൽ പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ …
 

പുതിയ മോട്ടോർവാഹന നിയമത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിന് പിഴ ഈടാക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും നിയമങ്ങളിൽ മാറ്റമില്ലെന്നും മോട്ടർ വാഹനവകുപ്പ്.

വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെഎന്നറിയാം:

അലോയ് വീലുകൾ:

വാഹനത്തിനു പുറത്തേക്കു തള്ളിനിൽക്കുന്ന അലോയ് വീലുകൾ നിയമവിരുദ്ധമാണ്. കുറഞ്ഞ മോഡലുകളിൽ ഉയർന്ന മോഡലുകളുടെ ടയർ ഘടിപ്പിക്കുന്നത് അനുവദനീയമാണ്.

നമ്പർ പ്ലേറ്റ്:

വായിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം നമ്പർ പ്ലേറ്റുകൾ. എന്നാൽ 2019 ഏപ്രിൽ 1 മുതൽ പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റാണ്. അതു മാറ്റാൻ പാടില്ല.

ക്രാഷ് ബാറുകൾ:

വാഹനത്തിന്റെ മുൻവശത്തും പിന്നിലും ബംപറിൽ ബുൾബാറുകൾ, ക്രാഷ് ബാറുകൾ ഘടിപ്പിക്കുന്നതു നിയമവിരുദ്ധമാണ്.

കൂളിങ് പേപ്പർ:

വാഹനത്തിന്റെ മുൻ/പിൻ ഗ്ലാസുകളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന കമ്പനി ടിന്റഡ് ഗ്ലാസുകൾ ആകാം. എന്നാൽ കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കർ പാടില്ല.

സൈലൻസർ:

വാഹനങ്ങളിൽ കമ്പനികൾ ഘടിപ്പിച്ചു വിടുന്ന സൈലൻസർ മാത്രമേ പാടുള്ളൂ

നിറം മാറ്റം:

വാഹനങ്ങളുടെ നിറം മാറ്റുന്നതിനു തടസ്സമില്ല. എന്നാൽ മാറ്റം വരുത്തിയ ശേഷം ആർടി ഓഫിസിൽ അറിയിക്കുകയും പരിവാഹൻ സൈറ്റിൽ ഫീസടയ്ക്കുകയും ആർസി ബുക്കിൽ പുതിയ നിറം രേഖപ്പെടുത്തുകയും വേണം.

സ്റ്റിക്കർ:

മാധ്യമപ്രവർത്തകർ, ഡോക്ടർ, തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകൾ അനുവദനീയമാണ്. എന്നാൽ മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന വലിയ സ്റ്റിക്കർ അനുവദിക്കില്ല. സർക്കാരിന്റെ ബോർഡ് അനുവാദമില്ലാതെ വയ്ക്കാൻ പാടില്ല

ഗ്ലാസുകളിൽ കർട്ടൻ:

സർക്കാർ വാഹനം ഉൾപ്പെടെ ഒരു വാഹനത്തിലും കർട്ടൻ പാടില്ല. സെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികൾക്കു സെക്യൂരിറ്റിയുടെ ഭാഗമായി കർട്ടൻ ഉപയോഗിക്കാം.

ഹെഡ് ലൈറ്റുകൾ:

50–60 വാട്സ് വെളിച്ചത്തിൽ കൂടാൻ പാടില്ല. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.

സീറ്റ് മാറ്റാം:

കാറുകളിലും മറ്റും സീറ്റുകൾ മാറ്റി സ്ഥാപിക്കാം. ഡ്രൈവിങ് സീറ്റും അതിന്റെ ഇടതു വശത്തുമുള്ള സീറ്റുമൊഴികെ ഏത് സീറ്റും മാറ്റുകയോ എണ്ണം കുറയ്ക്കുകയോ ചെയ്യാം. കമ്പനി പറഞ്ഞിട്ടുള്ളതിൽ കൂടുതൽ സീറ്റ് പാടില്ല. ജീപ്പ് പോലുള്ള വാഹനങ്ങൾക്കു ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകൾ മാറ്റം വരുത്താം. ഓട്ടോറിക്ഷകളിൽ സൈഡ് ഡോർ സ്ഥാപിക്കാം.

വാഹന രേഖകൾ:

വാഹനങ്ങളുടെ രേഖകൾ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. ലൈസൻസിന്റെയും വാഹനങ്ങളുടെ ആർസി ബുക്കിന്റെയും ഡിജിറ്റൽ കോപ്പികൾ എംപരിവാഹൻ സോഫ്റ്റ്‌വെയറിൽ സൂക്ഷിക്കാം. എംപരിവാഹൻ ആപ്പിൽ ഇതു ലഭ്യമാണ്.

പരിശോധനയും പിഴയും ഓൺലൈനായി:

വാഹന പരിശോധനയും പിഴയും ഡിജിറ്റലായതോടെ പിടികൂടുന്ന ഓഫിസർക്ക് അതിൽ ഇളവോ വിട്ടുവീഴ്ചയോ സാധിക്കില്ല. റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പിൽ പതിഞ്ഞാൽ പിഴ വാഹൻ സോഫ്റ്റ്‌വെയറാണ് നിശ്ചയിക്കുക. അതിന്റെ സന്ദേശം വാഹന ഉടമയുടെ മൊബൈലിലേക്കു ചെല്ലും. പിഴ ഓൺലൈനായി അടയ്ക്കാം.

3 ദിവസം കഴിഞ്ഞും അടച്ചില്ലെങ്കിൽ വീണ്ടും സന്ദേശമെത്തും. പിഴയടച്ചില്ലെങ്കിൽ വെർച്വൽ കോടതിയിലേക്കു വിവരങ്ങൾ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹന കൈമാറ്റവും ഇൻഷുറൻസ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല.

അതേസമയം വാഹനത്തിനു പിഴ ചുമത്തി സന്ദേശം വന്നാൽ ഉടമയ്ക്കു ആർടിഒയ്ക്ക് അപ്പീൽ നൽകാം. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ രേഖകൾ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കിൽ ശിക്ഷയിളവ് നൽകാൻ ആർടിഒയ്ക്ക് അധികാരമുണ്ട്.

(വിവരങ്ങൾക്ക് കടപ്പാട്: രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ)