മാനസികമായി പീഡിപ്പിക്കുന്നു; ആര്‍എല്‍വി രാമകൃഷ്ണൻ
അകാലത്തിൽ അന്തരിച്ച നടന് കലാഭവന് മണിയുടെ സഹോദരനും നര്ത്തകനുമായ ആര്എല്വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ സംഗീത നാടക അക്കാദമിക്കെതിരായ വിമര്ശനം ശക്തമാകുന്നു. അക്കാദമിയുടെ ഓണ്ലെെന് നൃത്തോത്സവത്തില് മോഹിനിയാട്ടം അവതരിപ്പിക്കാന് അവസരം നിഷേധിച്ചതിനെതിരെ നേരത്തെ രാമകൃഷ്ണന് രംഗത്തുവന്നിരുന്നു. സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം അക്കാദമി ചെയര്പേഴ്സണ് ആയ നടി കെപിഎസി ലളിതയുടെ പ്രസ്താവനക്കെതിരേയും രാമകൃഷ്ണന് ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇപ്പോള് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം വെെകിട്ടാണ് രാമകൃഷ്ണനെ ഉറക്കുഗുളിക അമിതമായി ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.
ഇതിനിടെ കെപിഎസി ലളിതയുടെ പ്രസ്താവനക്കെതിരായ രാമകൃഷ്ണന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ‘കൂറുമാറ്റം’ എന്നാണ് കെപിഎസി ലളിതയുടെ പ്രസ്താവനയെ കുറിച്ച് അദ്ദേഹം ആരോപിക്കുന്നത്.
“കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറുമാറൽ ആണ്. അവരുമായി ഞാൻ 8 ഓളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതൽ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാൻ വിളിച് സംസാരിച്ചതടക്കം ഫോൺ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാൻ സർക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്. ഞാൻ പു.ക.സയിലെയും PK S യിലെയും അംഗമാണ്” എന്നായിരുന്നു രാമകൃഷ്ണന്റെ പോസ്റ്റ്.