സ്വർണക്കടത്തുകാരുടെ കേന്ദ്രമായി കണ്ണൂർ വിമാനത്താവളം
കോവിഡ് വ്യാപനത്തിന്റെ മറവിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കടത്ത് വ്യാപകമാകുന്നു. വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിമാനങ്ങളിലാണ് വിദേശത്തു നിന്നും മടങ്ങുന്നവരെ കരുവാക്കി സ്വർണം കടത്തുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ടാഴ്ച് മുൻപ് ചൊക്ളി സ്വദേശിനിയായ ഒരു യുവതിയെ സ്വർണം കടത്തുന്നതിനിടെ പിടികൂടിയിരുന്നു.
അതേസമയം കണ്ണൂര് വിമാനത്താവളത്തില് നിന്ന് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണ്ണം പിടികൂടി. കാസര്കോട് തെക്കിന് സ്വദേശി അബ്ദുള് റഷീദില് നിന്നാണ് 18 ലക്ഷം രൂപയുടെ സ്വര്ണം കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഞായറാഴ്ച് പുലർച്ചെ എത്തിയ ഇയാളില്‍ നിന്നും 350 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ചോക്ലേറ്റ് ബോക്‌സിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണം
ശനിയാഴ്ച് രാത്രിയും വിമാനത്താവളത്തില്‍ നിന്ന് 68 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു. മസ്‌ക്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വി.എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്‌സല്‍ എന്നിവരില്‍ നിന്ന് 1 കിലോ 341 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.രണ്ട് മാസങ്ങൾക്ക് മുൻപും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. മാഹി സ്വദേശി റാമിദിൽ നിന്നാണ് 50 ലക്ഷത്തിലധികം രൂപ വിലവരുന്ന 978 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്.