നിരപരാധിയാണ്, സ്നേഹത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു; റിയ ചക്രവര്‍ത്തി
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്ത്തിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നാര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയയെ ചോദ്യം ചെയ്യുകയാണ്. താന് തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയ്യാറാണെന്നും റിയ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്നേഹത്തിന്റെ പേരില് വേട്ടയാടുന്നുവെന്നും നിരപരാധി ആയതിനാലാണ് ഇതുവരെ മുന്കൂര് ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും റിയ ചോദ്യം ചെയ്യലിന് പോകുന്നതിന് മുന്പ് പറഞ്ഞു.
12 മണിയോടെ മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയില് എന്‍സിബി ഓഫിസില്‍ ഹാജരായ റിയയെ ഒറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. തുടർന്ന് കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരോടൊപ്പവും ചോദ്യം ചെയ്യും. ഇരുവരും നടിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
റിയയുടെ ഫോണിലെ വാട്സാപ്പ് ചാറ്റുകളില്‍ ലഹരിമരുന്ന് ഇടപാടിന് തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.സുശാന്തിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കുറ്റക്കാരിയായി ആരോപിക്കപ്പെടുന്ന റിയയുടെ അറസ്റ്റിന് സാധ്യതയേറുന്നത് ഇതാദ്യമായാണ്. ലഹരിമരുന്ന് കേസിന് സുശാന്തിന്റെ മരണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. പൊരുത്തക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം പരിശോധിക്കുകയാണ്.