മൊബൈല്‍ വിളി ചെലവേറും: നിരക്കുകള്‍ കൂട്ടാനൊരുങ്ങി കമ്പനികള്‍; 7 മാസത്തിനുളളില്‍ 10 ശതമാനം വർദ്ധനവിന് സാധ്യത
രാജ്യത്തെ മൊബൈല് കോള്, ഡേറ്റ നിരക്കുകള് വര്ധിക്കും. അടുത്ത ഏഴുമാസത്തിനുളളില് 10 ശതമാനം വര്ധനയുണ്ടാകുമെന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്ക്കാന് പത്ത് വർഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്കിയിരുന്നു.
പത്ത് ശതമാനം കുടിശിക വരുന്ന മാര്ച്ച് 31 ന് മുന്പ് നല്കണം. ഇതനുസരിച്ച് ഭാരതി എയര്ടെല് 2600 കോടിയും വൊഡാഫോണ് ഐഡിയ 5000 കോടിയും അടയ്ക്കണം. ടാറ്റ ടെലി സര്വീസസ് 16798 കോടിയും നല്കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികളുടെ കുടിശിക.
സ്പെക്ട്രം ഉപയോഗം ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് അടുത്ത പത്ത് വർഷം കൊണ്ട് അടച്ചുതീർക്കേണ്ടത്. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.