മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വഴിയോരകൊള്ള; ആരോപണവുമായി രമേശ് ചെന്നിത്തല
സംസ്ഥാന സര്ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേരള സംസ്ഥാനത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കപ്പെടേണ്ട പൊതുമുതലുകളൊക്കെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവയോട് ചേർന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങൾ, വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാൻ എന്ന പേരിൽ സ്വകാര്യകമ്പനികൾക്ക് കൈമാറാൻ ഈ സർക്കാർ കരുക്കൾ നീക്കിയിരിക്കുകയാണ് എന്ന് രമേശ് ചെന്നിത്തല പറയുന്നു.
ഒരേക്കറിലധികം ഭൂമി വീതമാണ് പതിനാല് സ്ഥലങ്ങളിലായി വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ എന്ന പേരിൽ ക്രമവിരുദ്ധമായി ടെൻഡർ വിളിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പ് അനുമതി കൊടുത്തിരിക്കുന്നത്. കേരളത്തിൽ ഈയിടെയായി നടന്നിട്ടുള്ള എല്ലാ ക്രമക്കേടുകളിലും എന്ന പോലെ ഇവിടെയും മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രകടമാണ്. 2019 ഡിസംബർ 12ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അപേക്ഷ നിരാകരിച്ചുകൊണ്ട് കുറഞ്ഞ തുകയ്ക്ക് സ്വകാര്യവ്യക്തികൾക്ക് സ്ഥലം കൈമാറാനുള്ള വിചിത്രമായ തീരുമാനമെടുത്തത്.
ധനവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് പാട്ടത്തുക പുതുക്കി നിശ്ചയിച്ചെങ്കിലും, സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുള്ള നടപടിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ല. പൊതുമേഖലയുടെ വികസനത്തെയും നിലനിൽപ്പിനേയും പറ്റി നിരന്തരം വാചാലനാകുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പൊതുമേഖലയെ അകാരണമായി പുറത്താക്കുന്നു? തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.