സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: മഹേഷ് ഭട്ടിനും പങ്ക്; നിർണായക വെളിപ്പെടുത്തൽ
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സുശാന്തിന്റെ കൂട്ടുകാരൻ സുനിൽ ശുക്ല. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, സംവിധായകൻ മഹേഷ് ഭട്ട് എന്നിവർക്ക് കൃത്യമായ പങ്കുണ്ടെന്ന് സുനിൽ ശുക്ല ആരോപിക്കുന്നു.
ഗൂഢാലോചനയിൽ മഹേഷ് ഭട്ട്, ഇന്ദ്രജിത്ത് ചക്രവർത്തി എന്നിവരാണ് മുഖ്യ കണ്ണികൾ. ഇന്ദ്രജിത്ത് ചക്രവർത്തി നൽകിയിരുന്ന മരുന്നുകളാണ് റിയ വിഷാദരോഗത്തിനുള്ള ചികിത്സയെന്ന രീതിയിൽ സുശാന്തിന് നൽകിയിരുന്നത്. റിയ വിട്ടുപോന്നിട്ടും സുശാന്ത് ഈ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു.
“അദ്ദേഹത്തോടോപ്പം താമസിച്ചിരുന്നവരിൽ ആരോ ബോധപൂർവ്വം ഈ മരുന്നുകൾ അദ്ദേഹത്തിനു തുടർന്നും നൽകിയിട്ടുണ്ടാകാം” സുനിൽ ശുക്ല ആരോപിച്ചു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുനിൽ ശുക്ലയുടെ നിർണായക വെളിപ്പെടുത്തൽ. സുശാന്തിന് വിഷാദ രോഗമോ മറ്റ് മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. ഞങ്ങൾ ജിമ്മിൽ ദിവസവും കണ്ടുമുട്ടുമായിരുന്നു. സുശാന്തിനൊപ്പം അവസാനം വരെ ഒപ്പമുണ്ടായവർ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും സുനിൽ ശുക്ല പറയുന്നു. സുശാന്തിന്റെ ദുരൂഹ മരണത്തിൽ റിയ ചക്രവർത്തിക്കുള്ള പങ്ക് സിബിഎയ്ക്ക് ഇതിനകം വ്യക്തമായതായും റിയയെ ചോദ്യം ചെയ്യാനായി ഉടൻ വിളിപ്പിക്കുമെന്നും സുനിൽ വ്യക്തമാക്കി.
അതേസമയം സുശാന്ത് സിംഗ് കേസിൽ അന്വേഷണം ഊർജിതമാക്കിയ സിബിഐ റിയ ചക്രവർത്തിയെ വൈകാതെ ചോദ്യം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുൻ അഡീഷനൽ സോളിസിറ്റർ ജനറലുമായ വികാസ് സിങ്ങും നേരത്തെ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. എഫ്ഐആർ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസികൾ കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പട്നയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ അവരിൽ പലരും റിയ ചക്രവർത്തിയെ സഹായിക്കാൻ തുടങ്ങിയതായും വികാസ് സിങ് ആരോപിക്കുന്നു.