ബിജെപി നടത്തുന്നത് കോടികളുടെ അഴിമതി; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അടുത്ത 50 വര്ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്കിയ കേന്ദ്ര സര്ക്കാര് നടപടിയെ രൂക്ഷമായി വിമര്ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്രസര്ക്കാര് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ എല്ലാം വിറ്റഴിക്കുകയാണെന്നും ബിജെപി നടത്തുന്നത് കോടികളുടെ അഴിമതിയാണെന്നും കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
170 കോടി രൂപയാണ് പ്രതിവര്ഷം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലാഭം. ഈ വിമാനത്താവള കച്ചവടത്തിന് പിന്നില് ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയത്. പുതിയ ടെര്മിനലിന്റെ നിര്മ്മാണത്തിനായി 600 കോടി രൂപയാണ് എയര്പോര്ട്ട് അതോററ്റി നീക്കിവെച്ചിരിക്കുന്നത്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യത്തെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. നാടിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിന് ആവശ്യമായി വന്ന ഭൂമി 5 ഘട്ടങ്ങളായി സംസ്ഥാന സർക്കാരാണ് വാങ്ങി നല്‍കിയത്. നിലവിലിപ്പോള്‍ 635 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെയാണ് റണ്‍വേ വിപുലീകരണത്തിനായി 18 ഏക്കര്‍ സ്ഥലം വാങ്ങി നല്‍കുന്നതിനായുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ ഭൂമിയെല്ലാം അടക്കമാണ് ഒരു സ്വകാര്യ മുതലാളിക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വിമാനത്താവളം ജീവനക്കാരുടെ ജീവിതത്തെ തുലാസിലാക്കുന്ന തീരുമാനമാണിത്. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്നും കനത്ത അഴിമതിയാണ് ഇതിനു പിന്നിലുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമനുസരിച്ച് അടുത്ത 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പ് തീരുമാനിക്കുക.
സംസ്ഥാന സര്‍ക്കാറിന്റെ വിയോജിപ്പിനെ മറികടന്നാണ് കേന്ദ്ര തീരുമാനം. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്ക്കരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു