മുളന്തുരുത്തി പള്ളി ഏറ്റെടുത്ത് ജില്ലാ ഭരണകൂടം; പ്രതിഷേധിച്ച് വിശ്വാസികൾ
വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധത്തിനിടെ മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല് പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഗേറ്റ് പൊളിച്ചാണ് പൊലീസ് പള്ളി വളപ്പിൽ പ്രവേശിച്ചത്. തുടർന്ന് പ്രാര്ഥനായജ്ഞം നടത്തി പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അറസ്റ്റ് ചെയ്ത് നീക്കി, പള്ളി ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. വൈദികര്ക്കും വിശ്വാസികള്ക്കും ഉള്പ്പെടെ നിരവധി പേര്ക്ക് പരുക്കേറ്റു.
അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. പുലര്ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. പള്ളി ഏറ്റെടുത്ത് താക്കോല് കൈമാറാന് ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് നടപടിയുണ്ടായത്. ഇന്ന് കോടതി കേസ് പരിഗണിക്കും. കേസ് പരിഗണിക്കുന്നതു വരെ പള്ളി ഏറ്റെടുക്കരുതെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു.
കോവിഡ് കാലത്ത് മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഓര്‍ത്തഡോക്സ് പക്ഷം പിടിച്ചെടുക്കുന്നതിനെതിരേ ദിവസങ്ങളായി ഉപവാസ സമരം നടന്നുവരുകയായിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും കഴിഞ്ഞ ദിവസം എത്തിയിരുന്നു.ഞായറാഴ്ച നടന്ന ഉപവാസ സമരം ബാവയാണ് ഉദ്ഘാടനം ചെയ്തത്.