ബാർക് റേറ്റിംഗ്: ഏഷ്യാനെറ്റിന് വെല്ലുവിളിയുയര്‍ത്തി 24 ന്യൂസ്: മനോരമ മൂന്നാമത്; അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മാതൃഭൂമി
ജൂലൈ 1 മുതല് ജൂലൈ 7 വരെയുള്ള ആഴ്ചയിലെ ബാര്ക്ക് റേറ്റിംഗ് പുറത്തുവരുമ്പോള് ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. പക്ഷെ തൊട്ടുപിന്നിൽ മലയാളത്തിലെ നമ്പർ വൺ ചാനലിന് വെല്ലുവിളി ഉയര്ത്തി ട്വന്റ് ഫോര് ന്യൂസ് ഉണ്ട്. കോവിഡ് ലോക്ക് ഡൗണ് കാലയളവില് ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ജൂണില് യുവപ്രേക്ഷക വിഭാഗത്തില് ട്വന്റി ഫോര് ന്യൂസ് ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കിയിരുന്നു. തുടര്ന്നുള്ള ആഴ്ചകളില് ഏഷ്യാനെറ്റിന് കടുത്ത മത്സരമുയര്ത്തുന്നതാണ് ഒടുവില് പുറത്തുവന്ന റിപ്പോർട്ടുകൾ. മുന്വര്ഷങ്ങളിലെ ഏഷ്യാനെറ്റിന്റെ ഒന്നാം സ്ഥാനത്തെ റേറ്റിംഗ് കണക്ക് നോക്കിയാല്‍ രണ്ടാം സ്ഥാനത്തുള്ള ചാനലിനെക്കാള്‍ ഏതാണ്ട് ഇരട്ടിയോളം മുന്നേറ്റം പ്രകടമായിരുന്നു. ട്വന്റി ഫോറിന്റെ മുന്നേറ്റത്തില്‍ ആ ആധിപത്യം നഷ്ടമായിട്ടുണ്ട്.
ബാർക് കണക്കുകള്‍ പ്രകാരം റേറ്റിംഗില്‍ 72,103 ഇംപ്രഷനുമായി ഏഷ്യാനെറ്റ് ന്യൂസും തൊട്ടുപിന്നില്‍ 55,603 ഇംപ്രഷനുമായി 24 ന്യൂസുമാണ്.മനോരമാ ന്യൂസ് 45,794 ഇംപ്രഷനുമായി റേറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുമുന്നത്തെ ആഴ്ചയില്‍ നിന്ന് നില മെച്ചപ്പെടുത്താനായെന്ന് മാത്രം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും അനുബന്ധ പരിപാടികളും 28,282 ഇംപ്രഷനുമായി ജനം ടിവിയെ നാലാം സ്ഥാനത്തെത്തിച്ചു. ഇതോടെ മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് (28,028) പിന്തള്ളപ്പെട്ടു.
2018ല്‍ സംപ്രേഷണമാരംഭിച്ച ട്വന്റി ഫോര് ന്യൂസ് കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മലയാളം ന്യൂസ് ചാനലുകളില്‍ അപ്രതീക്ഷിത മുന്നേറ്റവും റേറ്റിംഗില്‍ അട്ടിമറിയും കാഴ്ച വച്ചിരുന്ന ചാനലാണ്. ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ യുവപ്രേക്ഷകരുടെ വിഭാഗത്തില്‍ ട്വന്റി ഫോര്‍ ഏഷ്യാനെറ്റിനെ പിന്നിലാക്കിയിരുന്നു. ഏഴാം സ്ഥാനത്താണ് കൈരളി ന്യൂസ്. മീഡിയാ വണ്ണിനെ പിന്നിലാക്കാനായി എന്നത് മാത്രമാണ് കൈരളിയുടെ നേട്ടം. ന്യൂസ് 18 ചാനല്‍ ആറാം സ്ഥാനത്താത്താണ്. എട്ടാം സ്ഥാനത്ത് മീഡിയാ വണ്ണും.