വീട്ടുകാരെ ഇല്ലാതാക്കാൻ ആല്‍ബിന്‍ പദ്ധതി തയ്യാറാക്കിയത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്; ഉദ്ദേശത്തിൽ ഞെട്ടി പോലീസ്
കാസര്ഗോഡ് ബളാലില് ഐസ്ക്രീമില് വിഷം നല്കി സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആല്ബിന് കൊലപാതകം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചത് അച്ഛൻ വാങ്ങി നല്കിയ മൊബൈല് ഫോണ്. സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്പാണ് പിതാവ് പതിനായിരം രൂപയുടെ സ്മാര്ട്ട് ഫോണ് മകന് സമ്മാനമായി നല്കിയത്.
വീട്ടുകാരെ എങ്ങനെ കൊല്ലാം എന്ന് ഇന്റര്നെറ്റിന്റെ സഹായത്തോടെ ഒരാഴ്ചകാലം പഠിച്ചശേഷമാണ് ആല്ബിന് ഭക്ഷണത്തില് വിഷം കലര്ത്താന് തീരുമാനിച്ചത്. എലി വിഷത്തിന്റെ വീര്യം, ഭക്ഷണത്തില് എത്ര അളവിൽ വിഷം കലര്ത്തണം എന്നതടക്കമുള്ള കാര്യങ്ങള് ഇന്റർനെറ്റിൽ പഠിച്ചെടുത്തെന്ന് ആല്‍ബിന്‍ മൊഴി നല്‍കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി വിവാഹിതരായ സ്ത്രീകളുമായി പ്രതിക്ക് സൗഹൃദം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സുഖലോലുപനായി ജീവിക്കാന്‍ വേണ്ടിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്. ഇതുകൂടാതെ പ്രതിക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചും പരിശോധിച്ചുവരികയാണെന്ന് എസ്പി ഡി ശില്‍പ പറഞ്ഞു.
സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കും. എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയായിരുന്നു ആദ്യശ്രമം. എന്നാല്‍ അത് പാളിയതോടെയാണ് ഐസ്‌ക്രീമിലൂടെ കാര്യം നടത്താന്‍ തീരുമാനിച്ചത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും കൂട്ട ആത്മഹത്യ എന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നെന്നാണ് പൊലീസ് നല്‍കുന്ന റിപ്പോർട്ട്.
സഹോദരിയും ആല്‍ബിനും ചേര്‍ന്നാണ് ഐസ്‌ക്രീം ഉണ്ടാക്കിയത്. തുടര്‍ന്ന് പിതാവിനും സഹോദരിക്കും നല്‍കി. ആ സമയത്ത് അമ്മക്ക് ഐസ്‌ക്രീം നല്‍കിയിരുന്നില്ല. അടുത്ത ദിവസമാണ് അമ്മക്ക് ആല്‍ബിന്‍ ഐസ്‌ക്രീം നല്‍കുന്നത്. ഇതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് സഹോദരിയെ ചെറുപുഴയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പിന്നീട് മാതാപിതാക്കൾക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ അകപ്പെടാതിരിക്കാൻ മാതാപിതാക്കളെ പോലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുതായി ആല്‍ബിനും അഭിനയിച്ചു. മറ്റുള്ളവരുടെ ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നെങ്കിലും ആല്‍ബിന്റെ ശരീരത്തില്‍ കണ്ടെത്തിയില്ല, ഇതാണ് കൊലപാതക ശ്രമമായിരിക്കാം എന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്.