കേരളത്തിൽ പ്രതിദിനം 10,000 മുതൽ 20,000 വരെ കോവിഡ് രോഗികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കേസുകള് അടുത്തമാസം വര്ദ്ധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിദിനം 10,000 മുതൽ 20,000 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാന് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകള്: സെപ്തംബര് മാസത്തോടെ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധര് മുന്നറിയിപ്പ് നല്കുന്നത്. പ്രതിദിനം 10,000 ത്തിനും 20,000 ത്തിനും ഇടയിൽ കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കോവിഡ് രോഗബാധ കേസുകള് വര്ദ്ധിക്കുമ്പോള് അതിന് ആനുപാതികമായി മരണനിരക്കും ഉയരുമെന്നും ഇക്കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ ഈ പ്രത്യേക സാഹചര്യത്തെ നേരിടുന്നതിന് സജ്ജമാണെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം ഒരുങ്ങിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് ഇത്തരം ഒരു രോഗവ്യാപനത്തെ കര്‍ശനമായി തടഞ്ഞേ മതിയാകു. അതിന് സാധിക്കണമെങ്കില്‍ ഒരുപാട് ആളുകള്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് ഇടപെട്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ജനങ്ങള്‍ വ്യക്തിപരമായ അകലം പാലിക്കുന്നതിനും മാസ്ക് ധരിക്കുന്നതിനും കൈകള്‍ ശുചിയാക്കുന്നതിനും തയ്യാറാകേണ്ടതായിട്ടുണ്ട്. രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കേണ്ടതായുണ്ട്. രോഗവ്യാപനം തടയുന്നതിന് വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരും തയ്യാറാകേണ്ടതുണ്ട് എന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.