മൂന്നാർ മണ്ണിടിച്ചിൽ: രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; കാണാതായത് 50 തോളം പേരെ
മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ 49 പേര്ക്കു വേണ്ടിയുള്ള തിരച്ചില് പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില് നടത്തുന്നത്. രാവിലെ തന്നെ തിരച്ചില് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്ക്കുന്നതിനാല് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്ക്കുന്നുണ്ട്.
മണ്ണിടിച്ചിലിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തില് നിന്ന് രക്ഷപ്പെടുത്തിയ 11 പേരില് ഒരാളൊഴികെയുള്ളവര് അപകടനില തരണം ചെയ്തു. ഇവര് വിവിധ ആശുപത്രികളില് ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല് കോളേജില് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളില്‍ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തില്‍ ആളുകള്‍ ഒലിച്ചു പോയെന്നും സംശയം നിലനില്‍ക്കുന്നു. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.