സംസ്ഥാനം പ്രളയഭീതിയിൽ; മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം
ഈ മാസം ഒമ്പത് വരെ തീവ്രവും അതിതീവ്രവുമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ശനിയാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അതിതീവ്രമഴക്ക് സാധ്യത. ഒമ്പതാം തീയതി മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളില്‍ 20 സെന്റീമീറ്ററിന് മുകളില്‍ മഴയുണ്ടാകും. തീവ്രമഴക്കൊപ്പം അതിശക്തമായ കാറ്റും തുടരും. അഞ്ച് മീറ്ററ് വരെ ഉയരത്തില്‍ തിരലമാലക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
Also Read: വടക്കൻ കേരളത്തിൽ മഴ ശക്തം; പ്രളയ മുന്നറിയിപ്പുമായി ദേശീയ ജല കമ്മീഷന്
മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന് അജയനാണ് മരിച്ചത്. ഉഴമലയ്ക്കൽ കാരിനാട് വെച്ചായിരുന്നു അപകടം. എറണാകുളം എളങ്കുന്നപ്പുഴയില്‍ ഇന്നലെ തോണി മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷാണ് മുങ്ങിമരിച്ചത്. പ്രളയ സാധ്യത മുന്നില്‍ കണ്ട് ആറ് എന്‍ഡിആര്‍എഫ് സംഘങ്ങൾ സജ്ജമാണ്. ഇതില്‍ ഒരു സംഘത്തിനെ നിലമ്പൂരാണ് വിന്യസിച്ചിരിക്കുന്നത്.
ശക്തമായ കാറ്റിൽ വെഞ്ഞാറമൂട് മേഖലയിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും പോസ്റ്റ് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.