സ്വർണക്കടത്ത് പ്രതി റമീസിനെ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫ്ലാറ്റുകളിലെത്തിച്ച് തെളിവെടുത്തു
തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസിലെ പ്രതി റമീസിനെ ദേശീയ അന്വേഷണ ഏജന്സി തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുന് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെയും ഫ്ളാറ്റുകളില് റമീസിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തെളിവെടുപ്പിനായി പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചത്. ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്, അമ്പലമുക്കിലുള്ള സ്വപ്നയുടെ ഫ്ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്.
സ്വപ്നയുടെ ഫ്‌ളാറ്റിലെത്തിച്ചശേഷം റമീസിനെ അവിടുത്തെ സുരക്ഷാ ജീവനക്കാരനെ കാണിച്ച് തിരിച്ചറിയാന്‍ കഴിയുമോ എന്ന് അന്വേഷണസംഘം ചോദിച്ചു. നഗരത്തിലെ ആഡംബര ഹോട്ടല്‍ അടക്കമുള്ളവയില്‍വച്ചാണ് ഗൂഢാലോചനകള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
Also Read: സർവ്വകാലറെക്കോഡിൽ സ്വർണവില: പവന് 40,000, ഗ്രാമിന് 5,000
രാത്രിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി എന്‍ഐഎ സംഘം റമീസിനെ പേരൂര്‍ക്കടയിലുള്ള പോലീസ് ക്ലബ്ബിലെത്തിച്ചു. റമീസിനെ ആദ്യമായാണ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.