കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ആഡംബരകാറിൽ റോഡ് ഷോ; ബെല്ലി ഡാൻസ് നായകൻ റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍
ഇടുക്കി രാജാക്കാട് നിശാപാർട്ടിയും ബില്ലി ഡാന്സം നടത്തി വിവാദം സൃഷ്ടിച്ച വ്യവസായി റോയി കുര്യൻ വീണ്ടും വിവാദത്തിൽ. കോവിഡ് മഹാമാരിയിൽ നാടും നാട്ടകാരും വിറച്ചുനിൽക്കുമ്പോൾ മാനദണ്ഡങ്ങള് അപ്പാടെ ലംഘിച്ച് ബെല്ലിഡാൻസ് നായകൻ ആഡംബരകാറിൽ ടിപ്പര് ലോറികളുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയാണ് വിവാദമായിരിക്കുന്നത്. സംഭവത്തില് റോയി കുര്യനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു.
ഭൂതത്താന്കെട്ട് മുതല് കോതമംഗലം വരെയായിരുന്നു തണ്ണിക്കോട് ഗ്രൂപ്പ് ചെയര്മാന് റോയി കുര്യന്റെ വിവാദ റോഡ് ഷോ. ആഢംബര കാറിന്റെ മുകളിലിരുന്ന് എട്ടോളം ടിപ്പര് ലോറികളുടെ അകമ്പടിയോടെ റോയി കുര്യന്‍ നഗരം ചുറ്റുകയായിരുന്നു. പ്രധാന ജംഗ്ഷനുകളില്‍ വാഹനവ്യൂഹം നിര്‍ത്തിയിട്ട് അഭ്യാസ പ്രകടനവും നടത്തി. നഗരം ഗതാഗതക്കുരുക്കിലായപ്പോൾ പ്രതിഷേധവുമായി നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും സംഘടിച്ചു. അതൊന്നും വകവയ്ക്കാതെവഴിയരികിൽ നിന്നവരെ കൈവീശികാണിച്ച് ഇയാളുടെ റോഡ് ഷോ തുടരുകയായിരുന്നു.
നാടൊട്ടുക്ക് വിറങ്ങലിച്ച് നിൽക്കുന്ന മഹാമാരിയുടെ കാലത്ത് നിയമ സംവിധാനത്തെ വെല്ലുവിളിച്ച്, കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി കാറ്റില്‍ പറത്തി, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം നടത്തിയ റോഡ് ഷോയില്‍ റോയി കുര്യനെതിരേയും, ഇയാളുടെ ഡ്രൈവര്‍ക്കെതിരേയും കോതമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ആഢംബര കാറും ടോറസ് ലോറികളും കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം ഇയാളുടെ ഉടമസ്ഥതയിലുള്ള തണ്ണിക്കോട് മെറ്റല്‍സിന്റെ ഉദ്ഘടനവുമായി ബന്ധപ്പെട്ടു ബെല്ലി ഡാന്‍സ് സംഘടിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ആ പരിപാടിയില്‍ വിസാച്ചട്ടം ലംഘിച്ച് പങ്കെടുത്തതിന് ഉക്രൈന്‍ സ്വദേശിയായ ബെല്ലി ഡാൻസർ യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.